സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന ബഹുമതി ദുബായ്ക്ക് സ്വന്തം. യുകെ ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രാവല്‍ ഡാറ്റ പ്രൊവൈഡര്‍ ഒഎജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഡിസംബറില്‍ മാത്രം 3.542 ദശലക്ഷം സീറ്റുകളാണ് ദുബായ് നല്‍കിയതെന്ന് ഒഎജി കണക്കുകള്‍ വ്യക്തമാക്കുന്നു. 2.5 ദശലക്ഷം സീറ്റുകളോടെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളം രണ്ടാം സ്ഥാനത്താണ്.
ഹീത്രൂവിന് ദുബായേക്കാള്‍ 10 ലക്ഷം സീറ്റുകള്‍ കുറവായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം 2.42 ദശലക്ഷം സീറ്റുകള്‍ ഉണ്ടായിരുന്നു. ടെര്‍മിനല്‍ 3 ല്‍ കോണ്‍കോര്‍സ് എ യുടെ അവസാന ഘട്ടം തുറന്നതിന് ശേഷം പ്രവര്‍ത്തിക്കുന്ന എല്ലാ ടെര്‍മിനലുകള്‍, കോണ്‍കോഴ്‌സുകള്‍, ലോഞ്ചുകള്‍, റെസ്‌റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുമായി ഡിസംബര്‍ പകുതിയോടെ ഡിഎക്‌സ്ബി 100 ശതമാനം പ്രവര്‍ത്തന ശേഷിയിലേക്ക് തിരികെയെത്തി.
2021 ആദ്യ പകുതിയില്‍ ഒരു കോടി ആറുലക്ഷം യാത്രക്കാരാണ് ദുബായ് വഴി സഞ്ചരിച്ചത്. വര്‍ഷാവസാനത്തോടെ 28.9 മില്യണ്‍ യാത്രക്കാരാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒഎജി ഡാറ്റ അനുസരിച്ച്, പാരീസ് ചാള്‍സ് ഡി ഗല്ലെ (22.8 ലക്ഷം), ഇസ്താംബൂള്‍ (20.9 ലക്ഷം), ഫ്രാങ്ക്ഫര്‍ട്ട് (20.4 ലക്ഷം), ദോഹ (17.65 ലക്ഷം), മഡ്രിഡ് (15.1 ലക്ഷം), ന്യൂയോര്‍ക്ക് ജെഎഫ് കെന്നഡി (13.30 ലക്ഷം), മിയാമി (11.2 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ കണക്കുകള്‍.
ഡിസംബറിലെ ഷെഡ്യൂള്‍ ചെയ്ത ശേഷിയെ അടിസ്ഥാനമാക്കിയാണ് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ റാങ്കിംഗ്. കൂടാതെ, 2019 ലെ മഹാമാരി സമയവുമായി താരതമ്യം ചെയ്തിട്ടുമുണ്ട്. ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര സീറ്റുകള്‍ ഉപയോഗിച്ചും ആഭ്യന്തര- രാജ്യാന്തര സര്‍വീസുകളിലൂടെ എത്ര യാത്രക്കാര്‍ സഞ്ചരിച്ചെന്ന് പരിഗണിച്ചാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല