സ്വന്തം ലേഖകന്‍: കനത്ത പൊടിക്കാറ്റില്‍ മുങ്ങി വടക്കേ ഇന്ത്യ; രണ്ടു ദിവസത്തിനിടെ 124 പേര്‍ മരിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടു ദിവസങ്ങളിലായി വീശിയടിച്ച പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 124 ആയി. 300 ലേറെ പേര്‍ക്ക് പരിക്കുണ്ട്. യു.പിയില്‍ 72 പേര്‍ക്കും രാജസ്ഥാനില്‍ 35 പേര്‍ക്കും ജീവന്‍ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളില്‍ 12,000 വൈദ്യുതതൂണുകളും 2500 ട്രാന്‍സ്‌ഫോര്‍മറുകളും നിലംപൊത്തി.
രാജസ്ഥാനില്‍ 35 പേരുടെ ജീവനെടുത്ത പൊടിക്കാറ്റ് ജയ്പുരില്‍ സ്ഥാപിച്ച ഡോപ്ലര്‍ റഡാറിന് കണ്ടെത്താനായില്ല. കാലാവസ്ഥ വ്യതിയാനം കൃത്യമായി പ്രവചിക്കാനാവുന്ന ഈ സംവിധാനം സാങ്കേതിക തകരാര്‍മൂലം 10 ദിവസമായി നിര്‍ജീവമായിരുന്നെന്ന് ഇന്ത്യന്‍ കാലാവസ്ഥ പഠനവകുപ്പ് അഡീ. ഡയറക്ടര്‍ ജനറല്‍ ദേവേന്ദ്ര പ്രധാന്‍ പറഞ്ഞു.
മിന്നല്‍, കാറ്റിന്റെ ഗതി എന്നിവയും കാലാവസ്ഥ മാറ്റവും കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന ഡോപ്ലെര്‍ റഡാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മരണങ്ങള്‍ ഒഴിവാക്കാനും നാശനഷ്ടങ്ങളുടെ വ്യാപ്തി കുറക്കാനും കഴിയുമായിരുനെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കര്‍ണാടകയിലെ തെരഞ്ഞെടുപ്പുപ്രചാരണം വെട്ടിച്ചുരുക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് തിരിച്ചെത്തി. ഏറ്റവും നാശമുണ്ടായ ആഗ്രയും മറ്റു സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.
കൂടാതെ ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളം, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, മിസോറാം, ത്രിപുര, ഒഡിഷ, ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വന്‍ ഇടിയും മിന്നലും കൊടുങ്കാറ്റും മഴയുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അസം, മേഘാലയ, നാഗാലാന്റ്, മണിപ്പുര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളിളും പൊടിക്കാറ്റ് മുന്നറിയിപ്പുണ്ട്. ഈ മാസം എട്ടുവരെ രാജ്യത്ത് കാലാവസ്ഥ വ്യതിയാനം രൂക്ഷമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല