സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും ഷോപ്പുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. കൊറോണ വൈറസ് നിയന്ത്രണങ്ങൾ തിങ്കളാഴ്ച കൂടുതൽ ലഘൂകരിക്കുന്നതോടെ പബ്ബുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കൾക്ക് ഔട്ട്‌ഡോർ സേവനങ്ങൾ വീണ്ടും നൽകാനുള്ള ഒരുക്കത്തിലാണ്.
അനിവാര്യമല്ലാത്ത ഷോപ്പുകൾ, ഇൻഡോർ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ, മൃഗശാലകൾ, നെയിൽ സലൂണുകൾ, ഹെയർഡ്രെസ്സർമാർ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വീണ്ടും തുറക്കും. വെള്ളിയാഴ്ച എഡിൻബർഗ് ഡ്യൂക്കിന്റെ മരണത്തെത്തുടർന്ന് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചതിനാൽ ആഘോഷങ്ങളില്ലാതെയാണ് അൺലോക്ക് റോഡ്മാപ്പിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
നേരത്തെ ഇളവുകൾക്ക് തുടക്കം കുറിക്കാൻ പബ്ബിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ ആഘോഷ ദിനം മാറ്റിവച്ചു. പകരം ഒരു പ്രസ്താവന ഇറക്കി ബിസിനസുകൾ വീണ്ടും തുറക്കുന്നതിന് ആശംസ നേരുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇംഗ്ലണ്ടിലെ 40% പബ്ബുകൾക്ക് ഔട്ട്‌ഡോർ സേവനത്തിനായി വീണ്ടും തുറക്കാൻ ഇടമുണ്ടെന്നാണ് ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ കണക്കാക്കുന്നത്. കൂടാതെ മാസങ്ങളോളം ഓൺലൈൻ ഷോപ്പിംഗ് കൊണ്ട് തൃപ്തിപ്പെട്ട ഉപഭോക്താക്കൾ “ഫിസിക്കൽ ഷോപ്പിംഗ്“ ആസ്വദിക്കാനായി ഷോപ്പുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ചില്ലറ വ്യാപാരികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല