സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സ്‌കൂളുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ കൊറോണ വ്യാപനം. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതതിനെ തുടർന്ന് ഏഴ് സ്കൂളുകളെങ്കിലും വിദ്യാർത്ഥികളെ സെൽഫ് ഐസോലേഷനായി അയച്ചതായാണ് റിപ്പോർട്ടുകൾ.
ഗ്രേറ്റർ മാഞ്ചസ്റ്റർ, യോർക്ക്ഷയർ, ലീസെസ്റ്റർഷയർ, ലങ്കാഷയർ, ബക്കിംഗ്ഹാംഷയർ എന്നിവിടങ്ങളിലെ ചില പ്രൈമറി, സെക്കൻഡറി സ്കൂളുകളിളാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴോളം സ്‌കൂളുകളിൽ വിദ്യാർഥികൾ സെൽഫ് ഐസോലേഷനിൽ പോകുമ്പോൾ മറ്റൊരു സ്‌കൂൾ ടേം ആരംഭിക്കുന്നത് തന്നെ വൈകിപ്പിക്കാനുള്ള തീരുമാനത്തിലാണ്.
ബക്ക്സിലെ മാർലോയിലെ സർ വില്യം ബോർലേസിന്റെ ഗ്രാമർ സ്കൂളിൽ പാർട്ടി അവധി കഴിഞ്ഞ് ഗ്രീക്ക് ദ്വീപായ സാന്റേയിൽ നിന്ന് മടങ്ങിയെത്തിയ 20 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ ആഴ്ച മുതൽ സ്‌കൂളുകളിലേക്ക് മടങ്ങാൻ തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് പുതിയ കേസുകൾ.
ഗ്രേറ്റർ മാഞ്ചസ്റ്റർ ക്രംസ്പാളിലെ കിംഗ് ഡേവിഡ് ഹൈസ്കൂൾ സാമൂഹിക അകലം പാലിക്കുന്നതിനും സ്വയം ഒറ്റപ്പെടുന്നതിനും ആവശ്യമായ സൌകര്യങ്ങളും സാങ്കേതിക വിദ്യയും ഒരുക്കുന്നതിന് 21,000 ത്തോളം പൗണ്ട് ചെലവഴിച്ചിരുന്നു. ഇവിടെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വിദ്യാർഥിയുടെ രണ്ട് മീറ്ററിനുള്ളിൽ ഉണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾ ഇപ്പോൾ 14 ദിവസത്തേക്ക് സെൽഫ് ഐസോലേഷനിലാണ്.
മിഡിൽ സ്കൂളായ ഡിക്സൺസ് ട്രിനിറ്റി അക്കാദമിയും ബ്രാഡ്‌ഫോർഡിലെ സെക്കൻഡറി സ്കൂളായ ഡിക്സൺസ് കിംഗ്സ് അക്കാദമിയും ചില വിദ്യാർത്ഥികളോടും സ്റ്റാഫുകളോടും സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെട്ടതായി ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച അക്കാദമികൾ പുനരാരംഭിച്ചതിനുശേഷം രണ്ട് സ്റ്റാഫ് അംഗങ്ങളും ഒരു വിദ്യാർത്ഥിയും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണിത്.
ലെസ്റ്റർഷെയറിലെ മാർക്കറ്റ് ഹാർബറോയിലെ റിഡ്ജ്വേ പ്രൈമറി അക്കാദമി കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസുകൾ തുടങ്ങിയെങ്കിലും വാരാന്ത്യത്തിൽ ഒരു വിദ്യാർത്ഥി കൊവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തി. തുടർന്ന് 10 ദിവസത്തേക്ക് വിദ്യാർത്ഥിയോടും അടുത്ത ബന്ധം പുലർത്തുന്ന നിരവധി പേരോടും സ്വയം ഒറ്റപ്പെടാൻ ആവശ്യട്ടിട്ടുണ്ട്. ലങ്കാഷെയറിലെ വിറ്റ്വർത്തിലെ ഒരു സ്കൂളും വ്യാഴാഴ്ച വിദ്യാർത്ഥികളെ സെൽഫ് ഐസോലേഷന് അയച്ചതായി റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല