
സ്വന്തം ലേഖകൻ: ‘മാർബർഗ്’ വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. തീവ്ര വ്യാപനശേഷിയുള്ള വൈറസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘന രംഗത്തെത്തിയിരിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയിലാണ് മാരക വൈറസായ മാർബർഗ് സ്ഥിരീകരിച്ചിരിക്കുന്നത്.
എബോള വൈറസിന് സമാനമായ ഒന്നാണ് മാർബർഗ് വൈറസ്. ഈ വൈറസ് ബാധിച്ച് ഒൻപത് പേർ കൊല്ലപ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ 16 പേർക്കു കൂടി രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ട്. വൈറസ് വ്യാപനത്തിനു പിന്നാലെ ഇരുന്നൂറോളം പേരെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്.
രോഗം ബാധിച്ചാൽ 88 ശതമാനം മരണം ഉറപ്പായ വൈറസാണിത്. വൈറസ് ബാധിച്ചാൽ ഹെമറേജിക് ഫീവറിന് കാരണമാകും. 1967ൽ ഫ്രാങ്ക്ഫർട്ട്, ജർമ്മനി, ബെൽഗ്രേഡ്, സെർബിയ എന്നിവിടങ്ങളിൽ ഈ വൈറസ് കണ്ടെത്തിയിരുന്നു. പഴംതീനി വവ്വാലുകളിൽ നിന്നാണ് മാർബർഗ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരിലേക്ക് വ്യാപിച്ചാൽ അതിവേകം മറ്റുള്ളവരിലേക്ക് പടരും. രോഗിയുടെ ശരീരത്തിലെ മുറിവുകൾ, രക്തം, ശരീര സ്രവം എന്നിയിൽക്കൂടിയും വൈറസ് പടരും.
രോഗം ബാധിച്ചാൽ കടുത്ത പനി, അസഹ്യമായ തലവേദന, ഛർദി, മസിൽ വേദന, അടിവയറ്റിൽ വേദന, ഡയേറിയ എന്നിവ അനുഭവപ്പെടും. രോഗം തീവ്രമായാൽ ആലസ്യം അനുഭവപ്പെടുക, കണ്ണുകൾ കുഴിയുക, മുഖം വലിഞ്ഞു മുറുകുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. ഏഴ് ദിവസത്തിനു ശേഷം ബ്രെയിൻ ഹെമറേജും രക്തസ്രാവവും മൂലം മരണം സംഭവിക്കും.
മറ്റു വൈറസുകളിൽ നിന്നും മാർബർഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഈ വൈറസിനു മാത്രമായി ചികിത്സ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നൽകുക. നിലവിൽ മാർബർഗ് വൈറസിന് വാക്സൻ ലഭ്യമല്ല. ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ് പല വാക്സിനുകളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല