സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യൂറോപ്പിൽ വീണ്ടും ശക്തമാകുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരാഴ്ചയ്‌ക്കിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. 20 ലക്ഷത്തോളം കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തതായാണ് വിവരം.
27,000 ത്തോളം പേർ മരിച്ചു. ബ്രിട്ടൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിൽ കൊറോണ കേസുകൾ വീണ്ടും വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ 20 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി.നാലാം തവണയാണ് ഇവിടെ ലോക്ഡൗൺ നടപ്പാക്കുന്നത്.
ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതിന് ഉൾപ്പെടെ ഓസ്ട്രയയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകളും കടകളും അടഞ്ഞുകിടക്കുകയാണ്. പ്രധാന പൊതുപരിപാടികളെല്ലാം റദ്ദാക്കിയതായും ഭരണകൂടം അറിയിച്ചു. സ്‌കൂളുകളും ‘ഡേ-കെയർ സെന്ററുകളും’ തുറക്കുമെങ്കിലും, കുട്ടികളെ വീട്ടിൽ നിർത്താൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ എടുത്തവർക്ക് മാത്രമാണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുക. യൂറോപ്പിൽ രോഗ വ്യാപനം ശക്തമായതോടെ ജർമനിയിൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
അതിനിടെ വാക്സിനെടുത്ത് കോവിഡിൽ നിന്നും സംരക്ഷണം നേടുക അല്ലെങ്കിൽ മരിക്കാൻ തയാറാവുകയെന്ന മുന്നറിയിപ്പുമായി ജർമൻ ആരോഗ്യമന്ത്രി രംഗത്തെത്തി. ഈ ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പ് വാക്സിനെടുത്ത് എല്ലാവരും കോവിഡിൽ നിന്നും സംരക്ഷണം നേടുകയോ അല്ലെങ്കിൽ മരിക്കുകയോ ചെയ്യുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സാഫിൻ പറഞ്ഞു. കൂടുതൽ ആളുകൾ വാക്സിനെടുക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.സി.യു ബെഡുകളിൽ ആളുകളുടെ എണ്ണം വർധിച്ചതോടെ കോവിഡിനെ തടയാൻ ചില നിയന്ത്രണങ്ങൾ ജർമനി പ്രഖ്യാപിച്ചിരുന്നു. ക്രിസ്തുമസ് മാർക്കറ്റുകൾ അടക്കാൻ ജർമനി തീരുമാനിച്ചിരുന്നു. വാക്സിനെടുക്കാത്തവർക്ക് പൊതു ഇടങ്ങളിലും, സിനിമ ഹാളുകളിലും, ജിമ്മിലും പ്രവേശനം നിഷേധിക്കുകയും ചെയ്തു.
അതേസമയം, ജർമനിയിലെ കോവിഡ് വ്യാപനം തടയാൻ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മതിയാകില്ലെന്ന് ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. കഴിഞ്ഞ ദിവസം ജർമനയിൽ 30,643 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 പേർ രോഗബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നടപടികൾ ശക്തമാക്കാൻ ജർമനി തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല