സ്വന്തം ലേഖകൻ: റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം എന്ന് നാറ്റോയും അമേരിക്കയും ആവർത്തിച്ച് പറയുന്നതിനിടെ റഷ്യയുടെ എണ്ണ ഇറ്റലിയ്‌ക്കും സ്‌പെയിനിനും എത്തുന്നതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ മേഖലയിലെ രാജ്യങ്ങൾക്ക് തുർക്കിയുടെ സഹായത്താൽ എണ്ണ ലഭിക്കുന്നുവെന്നാണ് സൂചന. വിവിധ കമ്പനികൾ വഴിയാണ് റഷ്യയുടെ എണ്ണ ഇറക്കുമതി നടക്കുന്നത്. രാജ്യങ്ങൾ നേരിട്ട് വിൽക്കുകയോ വാങ്ങുകയോ ചെയ്യാതെ കമ്പനികളിലേയ്‌ക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്ന നയതന്ത്രമാണ് റഷ്യ പയറ്റുന്നത്.
ഈ മാസം തുടക്കം മുതൽ തുർക്കിയും ഇറ്റലിയും തങ്ങളുടെ തുറമുഖം വഴി റഷ്യൻ അസംസ്‌കൃത എണ്ണയുടെ വ്യാപാരം പുന:രാരംഭിച്ചിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ പലരും റഷ്യൻ ഉപരോധങ്ങളെ ആദ്യം അംഗീകരിച്ചെങ്കിലും എണ്ണയുടെ കുറവ് മറികടക്കാൻ രാജ്യങ്ങൾ ആഗോളതലത്തിലെ വ്യാപാര തന്ത്രങ്ങളാണ് സമർത്ഥമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏഴ് ആഴ്ചയിലെ കണക്കു പ്രകാരം ഇറക്കുമതിയിൽ ഇരട്ടി വർദ്ധനയാണ് ഇറ്റലി അസംസ്കൃത എണ്ണയിൽ ആഗസ്റ്റ് മാസം തുടക്കത്തിൽ വരുത്തിയിരിക്കുന്നത്.
ഇതിന് പുറമേ സ്‌പെയിൻ അസംസ്‌കൃത എണ്ണ ഇറക്കുമതി നാലുമാസത്തിന് ശേഷം പുനരാരംഭിച്ചിരിക്കുകയാണ്. ഒപ്പം ബാൾട്ടിക് മേഖലയിൽ നിന്നും ഗ്രീസിലേയ്‌ക്ക് ഫെബ്രുവരിയ്‌ക്ക് ശേഷം റഷ്യൻ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വർദ്ധിച്ചിരി ക്കുകയാണ്. ആഗോളതലത്തിൽ റഷ്യയെ എതിർക്കാൻ ആഹ്വാനം ചെയ്ത പല യൂറോപ്യൻ രാജ്യങ്ങൾക്കും അസംസ്‌കൃത എണ്ണയുടെ ലഭ്യതക്കുറവ് ഉണ്ടാക്കിയിരിക്കുന്ന പ്രശ്‌നം പരിഹരിക്കാനാണ് മറ്റ് മാർഗ്ഗങ്ങൾ പയറ്റുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല