
സ്വന്തം ലേഖകൻ: യൂറോപ്പിലെ പകുതിയിൽ അധികം ജനങ്ങളെ രണ്ടുമാസത്തിനകം ഒമിക്രോൺ ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന. പടിഞ്ഞാറൻ യൂറോപ്പിൽ നിന്ന് കിഴക്കൻ യൂറോപ്പിലേക്ക് ഒമിക്രോൺ അതിവേഗം പടരുകയാണെന്നാണ് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാക്‌സിനേഷൻ പൂർത്തിയാക്കാത്ത കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
”ഇപ്പോഴത്തെ വേഗത്തിൽ ഒമിക്രോൺ പടരുകയാണെങ്കിൽ ആറ് മുതൽ എട്ടു വരെ ആഴ്ച്ചക്കുള്ളിൽ യൂറോപ്പ്യൻ രാജ്യങ്ങളിലെ 50 ശതമാനത്തിൽ അധികം പേർ രോഗബാധിതരാവുമെന്നാണ് ഹെൽത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പറയുന്നത്. ഡെൻമാർക്കിൽ ഒരു ഒമിക്രോൺ സ്‌ഫോടനമാണ് നടന്നിരിക്കുന്നത്.”–ഹാൻസ് ക്ലൂഗ് ചൂണ്ടിക്കാട്ടി.
ലോകാരോഗ്യസംഘടനയുടെ യൂറോപ്പ്യൻ വിഭാഗത്തിന് കീഴിൽ 53 രാജ്യങ്ങളാണുള്ളത്. ഇതിൽ 50 രാജ്യങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26 രാജ്യങ്ങളിലെ ജനസംഖ്യയിലെ ഒരു ശതമാനത്തെയാണ് ഓരോ ആഴ്ച്ചയും ഒമിക്രോൺ ബാധിക്കുന്നത്. ഈ വർഷം തുടങ്ങി ഇതുവരെ 70 ലക്ഷം പേരെ ഒമിക്രോൺ ബാധിച്ചുകഴിഞ്ഞു.
”ഒമിക്രോണിന് കോവിഡിന്റെ മറ്റു വകഭേദങ്ങളെക്കാളും വേഗത കൂടുതലാണ്. വൈറസിലുണ്ടായ ജനിതകമാറ്റം മൂലം മനുഷ്യശരീരത്തിൽ അവ എളുപ്പത്തിൽ കയറിപ്പറ്റുന്നു. നേരത്തെ കോവിഡ് ബാധിച്ചവരും വാക്‌സിൻ ഫുൾ ഡോസ് എടുത്തവരും ഒമിക്രോണിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നില്ല. പക്ഷെ, വാക്‌സിൻ എടുത്തവരിൽ ഒമിക്രോൺ ഗുരുതരമാവുന്നത് കുറവാണ്. മരണവും കുറവാണ് രേഖപ്പെടുത്തുന്നത്.”–ഹാൻസ് ക്ലൂഗ് പറയുന്നു.
വാക്‌സിനേഷൻ ലക്ഷ്യങ്ങൾ നേടാത്ത കിഴക്കൻ യൂറോപ്പിലെ ആരോഗ്യമേഖലയെ ഒമിക്രോൺ തകർക്കുമെന്നും ലോകാരോഗ്യസംഘടനക്ക് ആശങ്കയുണ്ട്. പടിഞ്ഞാറൻ യൂറോപ്പിനെ പോലെ ആരോഗ്യമേഖലക്ക് വലിയ വിഹിതം മധ്യ-കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങൾ മാറ്റിവെക്കാറില്ല. ഇത് ഒമിക്രോൺ കിഴക്കൻ യൂറോപ്പിൽ അതിവേഗം പകരാനും മരണനിരക്ക് കൂടാനും കാരണമാവുമെന്നാണ് ആശങ്ക.
കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോൾ യുഎസ് നേരിടുന്നതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. 2022 ജനുവരി പത്ത് വരെ മാത്രം 1.41 ലക്ഷം യുഎസ് പൗരൻമാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 14 വരെ 1.42 ലക്ഷം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഒമിക്രോണിന് വ്യാപനശേഷി കൂടുതലായതിനാൽ ആശുപത്രി ജീവനക്കാരിലെ രോഗനിരക്കും കൂടുതലാണ്. ബ്രിട്ടനും സമാനമായ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഒമിക്രോണിനെ നേരിടാൻ ഉയർന്ന നിലവാരത്തിലുള്ള മാസ്‌ക് നിർബന്ധമാക്കണമെന്നാണ് ഹാൻസ് ക്ലൂഗ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള മാസ്‌കുകൾ ധരിച്ച് പുറത്തിറങ്ങി നടക്കരുത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഉയർന്ന നിലവാരമുള്ള മാസ്‌ക് ഉറപ്പുവരുത്താൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കോവിഡ് മഹാമാരി വരുംകാലങ്ങളിലും തുടരാനുള്ള സാധ്യതയുള്ളതിനാൽ കുട്ടികൾ സ്‌കൂളിൽ പോവുന്നത് തുടരാൻ വേണ്ട നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്നാണ് ഹാൻസ് ക്ലൂഗ് ആവശ്യപ്പെടുന്നത്. ”ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിച്ചുവരുകയാണ്. ജീവനക്കാരുടെ എണ്ണം കുറയുന്നതിനാൽ സ്‌കൂളുകൾ തുറന്നുപ്രവർത്തിപ്പിക്കുന്നതിൽ പ്രയാസം നേരിടേണ്ടി വന്നേക്കാം. പക്ഷെ, സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് കുട്ടികളുടെ മാനസിക-സാമൂഹിക-വിദ്യഭ്യാസ വികാസത്തിന് നല്ലതാണ്. അവസാനം അടക്കേണ്ടതും ആദ്യം തുറക്കേണ്ടതും സ്‌കൂളുകളാണ്.”–ഹാൻസ് ക്ലൂഗ് പറയുന്നു.
”ഈ ശീതകാലത്ത് ഓഫ്‌ലൈൻ ക്ലാസുകൾക്ക് പുറമെ ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യവും ഏർപ്പെടുത്തണം. സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമുണ്ടായാലും കുട്ടികളുടെ വിദ്യഭ്യാസം മുന്നോട്ടുകൊണ്ടു പോവാൻ ഇത് സഹായിക്കും. വിദ്യഭ്യാസ സ്ഥാപനങ്ങളിൽ മതിയായ വായുസഞ്ചാരം ഉണ്ടെന്നും വ്യക്തി ശുചിത്വം പാലിക്കാനുള്ള സൗകര്യമുണ്ടെന്നും ഉറപ്പുവരുത്തണം. അവർക്ക് ഉചിതമായ ഫേസ് മാസ്‌ക്കുകളും നൽകണം. സ്‌കൂളുകളിൽ കോവിഡ് ബാധയുണ്ടായാൽ ടെസ്റ്റ് നടത്താനും ക്വോറന്റൈൻ ഏർപ്പെടുത്താനുമുള്ള വ്യവസ്ഥകൾ രാജ്യങ്ങൾക്ക് പുതുക്കാവുന്നതാണ്. വിദ്യഭ്യാസ പ്രവർത്തനങ്ങൾ മുടങ്ങാത്ത രീതിയിൽ അവ ക്രമീകരിക്കാം” ഹാൻസ് ക്ലൂഗ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല