സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി വോട്ടിനായി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികള്‍ക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തു നിന്ന് വോട്ടു ചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുന്നതു സജീവ പരിഗണനയിലാണെന്ന് കമ്മീഷന് വാര്‍ത്താക്കുറിപ്പും ഇറക്കി. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയ വിനിമയം നടത്തി വരുകയാണെന്നും കമ്മീഷന് വ്യക്തമാക്കി.
കമ്മീഷൻ പ്രതികരണം പ്രതീക്ഷാജനകമാണെന്നും ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രവാസി പോസ്റ്റൽ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീർ വയലിൽ അറിയിച്ചു. പ്രവാസി വോട്ട് പൊതു താൽപര്യ ഹർജിയിൽ സുപ്രീം കോടതിയിൽ ഹാജരാകുന്ന പ്രമുഖ അഭിഭാഷകൻ ഹാരിസ് ബീരാനും കൂടിക്കാഴ്ചയിൽ ഡോ. ഷംഷീറിനൊപ്പം ഉണ്ടായിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആറ് ജിസിസി രാജ്യങ്ങളിലായി 88,88,733 നോൺ റസിഡന്റ് ഇന്ത്യക്കാരുണ്ട്. വോട്ടവകാശമുള്ള പ്രവാസി ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിലാണ്. പ്രവാസികൾക്ക് നാട്ടിൽ നേരിട്ടെത്തിയാൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ ആകുവെന്ന വ്യവസ്ഥയെ ചോദ്യം ചെയ്ത് 2014ലാണ് ഡോ ഷംഷീർ സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ എൻഡിഎ സർക്കാർ കാലത്ത് ഇതിനായി കൊണ്ടുവന്ന ബിൽ ലോക്‌സഭ പാസാക്കിയെങ്കിലും പാർലമെന്റ് കാലാവധി കഴിഞ്ഞതോടെ ബിൽ അസാധുവായി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്താൻ തയാറാണെന്ന് അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലത്തെ അറിയിച്ചിരുന്നു. എന്നാൽ ഗൾഫ് ഇതര രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം ആദ്യ ഘട്ടത്തിൽ ഈ സൗകര്യം ഏർപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല