
സ്വന്തം ലേഖകൻ: അടുത്ത നാലുവർഷം ഫിൻലൻഡിന്റെ ഭരണചക്രം ആരുടെ കൈകളിലെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം. ഏപ്രിൽ രണ്ടിനു ഔദ്യോഗിക തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 22 മുതൽ 28 വരെ മുന്‍കൂട്ടി വോട്ടുചെയ്യുവാനും അവസരമുണ്ടായിരുന്നു. മലയാളികൾക്ക് അഭിമാനമായി കോട്ടയം സ്വദേശി മാത്യു മയിലപ്പറമ്പിലും ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
സ്വീഡിഷ് പീപ്പിൾസ് പാർട്ടി ഓഫ് ഫിൻലൻഡിനെയാണ് മാത്യു പ്രതിനിധാനം ചെയ്യുന്നത്. എസ്‌പൂ സിറ്റിയിലെ ഗ്രേറ്റർ ലെപ്പവാരയിലെ, പാർട്ടിയുടെ ബോർഡ് ചെയർമാൻ കൂടിയാണ് മാത്യു. ഹെൽസിങ്കി നഗരത്തിനടുത്തുള്ള ഉസീമയിൽ നിന്നാണു അദ്ദേഹം ജനവിധി തേടുന്നത്.
കഴിഞ്ഞ 23 വർഷമായി ഫിൻലൻഡിൽ താമസിച്ചുവരുന്ന മാത്യു, കോട്ടയം കോതനല്ലൂർ സ്വദേശിയാണ്. ഭാര്യ കാതറിനോടും മക്കൾക്കുമൊപ്പം എസ്പൂവിൽ താമസിക്കുന്ന ഇദ്ദേഹം എൻജിനീയറും എന്റർപ്രണറുമാണ്.
മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവേയിൽ രാജ്യത്തെ പ്രധാന പാർട്ടികളായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ കൊളീഷൻ പാർട്ടി, ഫിൻസ് പാർട്ടി എന്നിവർക്കാണ് ഇത്തവണ മുൻതൂക്കം. പ്രധാന മന്ത്രി സന്നമാരിൻ നയിക്കുന്ന പാർട്ടിയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. ഫിന്നിഷ് പാർലമെന്റ് ഏകസഭ മാതൃകയിലുള്ളതാണ്. ഇരുനൂറു പ്രതിനിധികളുള്ള പാർലമെന്റിൽ കൂട്ടുകക്ഷി മന്ത്രിസഭയ്ക്കാണ് ഇത്തവണയും സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല