സ്വന്തം ലേഖകൻ: വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി, സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വിയോഗത്തിനു ശേഷം നടന്ന ആദ്യ മജ്‌ലിസ് ശൂറ യോഗം. ദുഃഖവും സങ്കടവും തളംകെട്ടി നിന്ന യോഗത്തില്‍ അംഗങ്ങള്‍ വിങ്ങിപ്പൊട്ടി. പ്രത്യേക പ്രാര്‍ഥനയോടെ തുടക്കം കുറിച്ച യോഗത്തില്‍ അംഗങ്ങള്‍ സുല്‍ത്താനെ അനുസ്മരിച്ച് സംസാരിക്കുമ്പോഴായിരുന്നു വൈകാരിക രംഗങ്ങള്‍.
മജ്‌ലിസുശ്ശൂറയുടെ നിയമ നിര്‍മാണ, നിയന്ത്രണാധികാരങ്ങള്‍ സുല്‍ത്താനേറ്റിലുണ്ടാക്കിയ നേട്ടങ്ങളും സുല്‍ത്താന്‍ ഇതിനു നല്‍കിയ പിന്തുണയും ശൂറ ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മവാലി വിശദീകരിച്ചു. സുല്‍ത്താനുള്ള കൃതജ്ഞതയായി ഈ സെഷനെ അര്‍പ്പിക്കുകയാണെന്ന് അല്‍ മവാലി പറഞ്ഞു.
കരടു നിയമങ്ങള്‍ ശൂറയിലേക്ക് അയച്ച് തുടര്‍ന്ന് നിയമനിര്‍മാണ സമിതി പരിഗണിക്കുന്ന രീതിയായിരുന്നു സുല്‍ത്താന്റേതെന്നു നിയമനിര്‍മാണ സമിതി ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീം അല്‍ സദ്ജലി പറഞ്ഞു. മാത്രമല്ല അഭിപ്രായ രൂപവൽക്കരണങ്ങള്‍ക്ക് 36 കരാറുകളുമുണ്ടായിരുന്നു. ശൂറക്ക് കൂടുതല്‍ അധികാരങ്ങളും ആധികാരികതയും സുല്‍ത്താന്‍ ഖാബൂസ് നല്‍കി. ഇതു ശൂറയുടെ ഗുണാത്മക മാറ്റത്തിനു കാരണമായി.
സുല്‍ത്താന്‍ രാജ്യത്ത് സൃഷ്ടിച്ച വികസനങ്ങളെയും ശൂറയെ ഇതില്‍ പങ്കാളിയാക്കിയതിനെ കുറിച്ചും അംഗങ്ങള്‍ സംസാരിച്ചു. വ്യക്തിപരമായ അനുഭവങ്ങള്‍ ഉള്‍പ്പടെ പങ്കുവച്ചാണ് അംഗങ്ങളില്‍ പലരും വിങ്ങിപ്പൊട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല