സ്വന്തം ലേഖകൻ: സ്കോട്‌ലൻഡ് മുൻ ഫസ്റ്റ് മിനിസ്റ്ററും എസ്എൻപി നേതാവുമായ നിക്കോള സ്റ്റർജനെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു അറസ്റ്റ്. എസ്‌എൻപിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റിന് ശേഷം വൈകിട്ട് 5.30 ന് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് അന്വേഷണങ്ങൾ പൂർത്തിയാകും വരെ കുറ്റം ചുമത്താതെ വിട്ടയച്ചത്.
യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ സ്കോട്‌ലൻഡിന്റെ നടക്കാനിരിക്കുന്ന റഫറണ്ടത്തിന് ഉപയോഗിക്കുന്നതിനായി സ്കോട്‌ലൻഡ് സ്വാതന്ത്ര്യ പ്രവർത്തകർ എസ്‌എൻപിക്ക് നൽകിയ 6,60,000 പൗണ്ട് സംഭാവനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. സംഭാവന സ്വീകരിക്കുമ്പോൾ നിക്കോള സ്റ്റർജൻ മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രി പദവിക്ക് തുല്യമായ ഫസ്റ്റ് മിനിസ്റ്റർ പദവിയിൽ ആയിരുന്നു.
വിട്ടയച്ച നിക്കോള സ്റ്റർജനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. എന്നാൽ പ്രസ്തുത കുറ്റാരോപണത്തിൽ താൻ നിരപരാധിയാണെന്ന് നിക്കോള സ്റ്റർജൻ ട്വിറ്ററില്‍ പ്രതികരിച്ചു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളപ്പോഴും അറസ്റ്റ് ഉണ്ടായതിൽ ഞെട്ടലും ആഴത്തിലുള്ള വേദനയുമുണ്ടായതായി നിക്കോള സ്റ്റർജൻ പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾക്കിടയിലും തന്നിൽ വിശ്വാസം അർപ്പിക്കുന്നവരോട് നന്ദിയുണ്ടെന്നും എസ്എൻപിയെയോ രാജ്യത്തെയോ ഉപദ്രവിക്കാൻ താൻ ഒരിക്കലും ഒന്നും ചെയ്യില്ലെന്നും നിക്കോള സ്റ്റർജൻ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് നിക്കോള സ്റ്റർജന്റെ ഭർത്താവ് പീറ്റർ മുറെൽ നെ സ്‌കോട്ട്‌ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീറ്റർ മുറെൽ 1999 മുതൽ വഹിച്ചിരുന്ന എസ്എൻപിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം അറസ്റ്റിന് ഒരു മാസം മുൻപാണ് രാജി വച്ചത്. മാർച്ചിലാണ് നിക്കോള സ്റ്റർജൻ ഫസ്റ്റ് മിനിസ്റ്റർ പദവി രാജിവെച്ചത്. തുടർന്ന് പാക്കിസ്ഥാൻ വംശജനും മന്ത്രിസഭയിലെ അംഗവുമായിരുന്ന ഹംസ യൂസഫ് അധികാരത്തിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല