സ്വന്തം ലേഖകൻ: ഫ്രാൻസിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രക്ഷോഭകാരികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്. പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യമെമ്പാടുമായി 19,000ത്തോളം ആളുകളാണ് തെരുവിൽ ഇറങ്ങിയത്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്സിനെടുക്കുകയോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുകയോ വേണമെന്ന തീരുമാനത്തിനെതിരെയാണ് ആളുകൾ രംഗത്തെത്തിയത്.
ബുധനാഴ്ച രാവിലെയായിരുന്നു പാരീസിൽ പ്രക്ഷേഭകാരികൾ തെരുവിലിറങ്ങിയത്. വാര്‍ഷിക മിലിട്ടറി പരേഡില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സ്വാതന്ത്രത്തിന് വേണ്ടിയുള്ള പ്രതിഷേധം എന്നായിരുന്നു തെരുവിൽ ഇറങ്ങിയവർ വാദിച്ചത്.
കൂടുതൽ പൊതുയിടങ്ങളിലും പ്രവേശിക്കണമെങ്കിൽ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. വാക്സിനെടുക്കാത്തവർ റസ്റ്റോറന്‍റുകളിലോ മറ്റോ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദേശമുണ്ട്.
പാരിസില്‍ നടന്ന സമരത്തില്‍ 2250 പേര്‍ പങ്കെടുത്തെന്നാണ് പോലീസ് പറയുന്നത്. ടൗലോസ്, ബോര്‍ഡെക്‌സ്, മോണ്ട്‌പെല്ലിയര്‍, നാന്‍റസ് എന്നിവിടങ്ങളിലും സമരം നടന്നു. ഏകദേശം 19000ത്തിലേറെ പേര്‍ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തെന്നാണ് അധികൃതർ പറയുന്നത്. അതേസമയം വാക്സിൻ അടിച്ചേൽപ്പിക്കുകയല്ലെന്നും വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
ഫ്രാൻസിൽ ഇതുവരെ ജനസംഖ്യയുടെ പകുതിപ്പേർ വാക്സിൻ എടുത്തെന്നാണ് അധികൃതർ പറയുന്നത്. 2020 ഡിസംബറില്‍ ഒക്‌സോഡ പോളിങ് ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ 42 ശതമാനം മാത്രം ആളുകളാണ് വാക്‌സിനേഷന്‍ വേണമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് അത് 70 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴും 14 ശതമാനം പേര്‍ വാക്‌സിനേഷന് എതിരാണെന്നാണ് റിപ്പോർട്ടുകൾ. തുടക്കം മുതലേ ഫ്രാന്‍സില്‍ വാക്‌സിനേഷൻ വിരുദ്ധ വികാരം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല