സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡിന്റെ രണ്ടാംഘട്ടം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും എന്നാൽ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പറഞ്ഞു.
ശനിയാഴ്ച മുതൽ രാജ്യത്തെ ഒൻപത് പ്രമുഖ നഗരങ്ങളിൽ കർഫ്യൂ നിലവിൽ വരും. രാത്രി ഒൻപത് മുതൽ പുലർച്ചെ ആറ് വരെയാണ് കർഫ്യു. പാരീസ്, മാർസേയ്, ടൂളൂസ്, മോണ്ട്പെല്ലിയർ തുടങ്ങിയ നഗരങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നാല് ആഴ്ച നീണ്ടുനിൽക്കും. വ്യവസ്ഥകൾ ലംഘിക്കുന്നവർ 135 യൂറോ ആണ് പിഴ.
ബുധനാഴ്ച ഫ്രാൻസിൽ 22,591 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് 20,000ത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഫ്രാൻസിൽ ഇതുവരെ 32,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡിനെ തുടർന്നു ഫ്രാൻസിൽ ഇത് രണ്ടാം തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
ജര്‍മനിയില്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നത്. മാസ്ക് ധരിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നിവ സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 5000 പുതിയ കേസുകളാണ് ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്പെയിനിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കാറ്റലോണിയയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ ബാറുകളും റെസ്റ്റോറന്റുകളും അടുത്ത 15 ദിവസത്തേക്ക് അടച്ചിടും.
നെതര്‍ലന്‍ഡിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യവില്പനയ്ക്ക് നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തുകയും മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കുകയും ചെയ്തു. വടക്കന്‍ അയര്‍ലന്‍ഡില്‍ നാല് ആഴ്ചത്തേക്ക് പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അയര്‍ലന്‍ഡ് പ്രധാനമന്ത്രി മൈക്കിള്‍ മാര്ട്ടിന് അതിര്‍ത്തിയില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാതെ ചില്ലറ വില്പന കേന്ദ്രങ്ങള്‍, ജിം, പൂളുകള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവയും അടച്ചിടും.
ഇറ്റലിയില്‍ ബുധനാഴ്ച 7,332 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടികള്‍, ഫുട്ബോള്‍ മത്സരങ്ങള്‍, രാത്രി ബാറുകളിലിരുന്നുളള ലഘുഭക്ഷണം എന്നിവയ്ക്ക് റോമും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോകത്ത് ഇതുവരെ 40 മില്യണ്‍ കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്തുലക്ഷം ആളുകള്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. വൈറസിന്റ ആദ്യവ്യാപനത്തെ അടിച്ചമര്‍ത്തുന്നതില്‍ യൂറോപ്പ് ഏറെക്കുറെ വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാംവ്യാപനത്തെ സമ്പദ്ഘടനയെ ബാധിക്കാതെ എങ്ങനെ നിയന്ത്രിക്കാമെന്ന ആശങ്കയിലാണ് യൂറോപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല