സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണമന്ന നിബന്ധനയുമായി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ബ്രസീലില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് ദിവസങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അര്‍ജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്കും ക്വാറന്റീന്‍. നിയമം ലംഘിക്കുന്നവർ കടുത്ത പിഴ ഒടുക്കേണ്ടിവരും. ലിസ്റ്റിലുള്ള അഞ്ചു രാജ്യങ്ങളിൽ ബ്രസീലിലേക്കുള്ള വിമാന സർവീസുകൾ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ മറ്റു നാല് രാജ്യങ്ങളിലേക്ക് പരിമിതമായ തോതിൽ സർവീസുകൾ ഇപ്പോഴും നടക്കുന്നുണ്ട്.
കോവിഡിന്റെ ബ്രസീൽ വകഭേദത്തിന്റെ അത്ര മാരകമായതൊന്നും ഈ രാജ്യങ്ങളിൽ നിന്നും ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തതാണ് വിമാന സർവീസുകൾ തുടരാൻ തുണയായത്. യൂറോപ്യൻ ഇതര രാജ്യങ്ങളിൽ നിന്നു തന്നെ ഫ്രാൻസിലേക്കുള്ള യാത്ര നിലവിൽ പരിമിതമാണ്. പ്രധാനമായും ഫ്രഞ്ച് പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും, മറ്റ് യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും, ഫ്രാൻസിൽ റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും മാത്രമാണ് ഫ്രാൻസിലേക്കോ, പാരീസ് വഴി ട്രാൻസിറ്റ് യാത്രയ്‌ക്കോ അനുമതിയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല