
സ്വന്തം ലേഖകൻ: അച്ഛൻ, അമ്മ, മക്കൾ തുടങ്ങി രക്തബന്ധമുള്ളവരുമായുളള ലൈംഗിക ബന്ധം (ഇൻസെസ്റ്റ്) നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. 1971ന് ശേഷം ഇതാദ്യമായാണ് ഇൻസെസ്റ്റ് ക്രിമിനൽ കുറ്റമാക്കാനുള്ള ഫ്രാൻസിന്‍റെ നീക്കം. നിലവിൽ രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗിക ബന്ധം ഫ്രാൻസിൽ നിയമപരമായിരുന്നു. 18 വയസ്സിന് മുകളിലുള്ള ആർക്കും ആരുമായും ഫ്രാൻസിൽ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയുമായിരുന്നു. ഈ നിയമത്തിലാണ് 231 വർഷങ്ങൾക്ക് ശേഷം ഫ്രാൻസ് മാറ്റം വരുത്താൻ ഒരുങ്ങുന്നത്.
രണ്ട് പേരും പതിനെട്ട് വയസിന് മുകളിൽ ആണെങ്കിൽ കൂടി ഇൻസെസ്റ്റ് ക്രിമിനൽ കുറ്റമാക്കുമെന്ന് ഫ്രാൻസ് ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി ഏഡ്രിയൻ ടക്കേ പറഞ്ഞു. ‘പ്രായം ഏത് തന്നെയായാലും നിങ്ങളുടെ പിതാവ്, മാതാവ്, മകൻ, മകൾ എന്നിവരുമായി ലൈംഗിക ബന്ധം പാടില്ല. ഇത് പ്രായത്തിന്‍റെ പ്രശ്‌നമല്ല. ഇൻസെസ്റ്റിനെതിരെ ഞങ്ങൾ പോരാടുകയാണ്’ എഎഫ്പിയ്ക്ക് നൽകിയ അഭിമുഖത്തിൽ ടക്കേ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഇത് പ്രായത്തിന്‍റെയോ സമതത്തിന്‍റെയോ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസെസ്റ്റ് ഒഴിവാക്കുകയാണെങ്കിൽ മറ്റ് ഭൂരിപക്ഷ യൂറോപ്യൻ രാജ്യങ്ങളുടെയും പട്ടികയിലേക്കാകും ഫ്രാൻസും എത്തുക. കൂടുതൽ രാജ്യങ്ങളും രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗിക ബന്ധം നിയമം മൂലം തടഞ്ഞിട്ടുണ്ട്. ഇൻസെസ്റ്റ് പൂർണ്ണമായും നിരോധിക്കുക എന്നത് തന്നെയാണ് താൻ ഉദ്ദേശിക്കുന്നതെന്നും ടാക്കേ അഭിമുഖത്തിൽ വ്യക്തമാക്കി. പുതിയ നീക്കത്തെ പിന്തുണച്ച് ശിശു സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. സാമുഹികമായി നിഷിദ്ധമായത് നിയമപരമായി നിരോധിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നാണ് ഇവർ പറയുന്നത്.
നേരത്തെ ഫ്രഞ്ച് വിപ്ലവത്തിന് ശേഷമായിരുന്നു രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധവും, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പോലുള്ളവയും ഫ്രാൻസ് കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിവാക്കിയത്. 231 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇൻസെസ്റ്റ് ക്രിമിനൽ കുറ്റമാക്കാനുള്ള നീക്കവുമായി സർക്കാർ എത്തുന്നത്. ഒരു രാഷ്ട്രീയ നേതാവുമായി ബന്ധപ്പെട്ട കേസാണ് കഴിഞ്ഞവർഷം വീണ്ടും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട വിഷയം രാജ്യത്ത് ചർച്ചയാക്കിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളും അടുത്തിടെ ഫ്രാൻസിൽ നിന്ന് ഉയർന്നിരുന്നു.
ലോകത്ത് ഇരുപതോളം രാഷ്ട്രങ്ങളിൽ മാത്രമാണ് നിലവിൽ ഇൻസെസ്റ്റ് നിയമവിധേയമായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇൻസെസ്റ്റ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വളരെക്കാലമായി ഫ്രാൻസിൽ സജീവമാണ്. രാഷ്ട്രീയ നേതാവായ ഒലിവർ ഡുഹാമെലിനെതിരെ വളർത്തുമകൻ ആരോപണവുമായെത്തിയത് ഏറെ വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല