സ്വന്തം ലേഖകൻ: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. സംഘാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ നിരീക്ഷണത്തിൽ പ്രവേശിച്ചു. നിരീക്ഷണത്തിൽ കഴിയുന്നതിനാൽ ഉച്ചകോടിയിലെ കൂടിക്കാഴ്ച അടക്കം ഓൺലൈനായി നടത്തുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
രോഗം സ്ഥിരീകരിച്ചവരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. തിങ്കളാഴ്ചയാണ് ജി7 ഉച്ചകോടിയുടെ ഭാഗമായ മറ്റു കൂടിക്കാഴ്ചകളിൽ പങ്കെടുക്കാൻ ജയ്ശങ്കർ ലണ്ടനിലെത്തിയത്. നാലുദിവസത്തേക്കാണ് സന്ദർശനം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടുവർഷത്തിന് ശേഷമാണ് ജി7 രാജ്യങ്ങളിലെ വിദേശമന്ത്രിമാർ നേർക്കുനേർ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിട്ടൻ, അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഉച്ചകോടിയുടെ ഭാഗമായ മറ്റു കൂടിക്കാഴ്ചകളിൽ പെങ്കടുക്കാൻ ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല