സ്വന്തം ലേഖകൻ: സൌദിയിൽ വ്യോമ ഗതാഗത മേഖലയിലെ ജോലികൾ സ്വദേശവത്കരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 28 തൊഴിൽ മേഖലകളിൽ സൌദിവൽകരിക്കരണം നടപ്പാക്കുന്നതിലൂടെ സ്വദേശികൾക്കായി 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ജിഎസിഎ ലക്ഷ്യമിടുന്നത്.
പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡന്റ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർ, ഫ്ലൈറ്റ് യാർഡ് കോഓർഡിനേറ്റർ, ഗ്രൗണ്ട് ഹാൻഡിലിങ് സേവനങ്ങൾ, ചരക്ക് കൈകാര്യം ചെയ്യൽ, ലഗേജ്, ഫ്ലൈറ്റ് കാറ്ററിങ്, എയർ ട്രാൻസ്പോർട്ട് മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകൾ എന്നിവ ഇവയിൽ പെടുന്നു.വിഷൻ 2030 ന്റെ ഭാഗമായി സിവിൽ ഏവിയേഷൻ മേഖലയെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യം.
2023 നുള്ളിൽ പ്രത്യേക 28 മേഖലകളിൽ ഇത് പൂർത്തീകരിക്കും. വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻസിനും മെയിന്റനൻസ്, ഓപ്പറേഷൻ കരാറുകാർക്കും സേവന ദാതാക്കൾക്കും നിർദേശങ്ങൾ പാലിക്കാൻ ജിഎസിഎ അറിയിപ്പ് നൽകി. പ്രതിമാസ അടിസ്ഥാനത്തിൽ പുരോഗതി നിരീക്ഷിക്കാനും പിന്തുടരാനും റിപ്പോർട്ടുകൾ തയാറാക്കാനും അധികൃതർക്ക് സമർപ്പിക്കാനും സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
പൊതു സ്വകാര്യ മേഖലകളിൽ സ്വദേശികൾക്കായി നിരവധി തൊഴിലവസരങ്ങൾ ലഭ്യമാകുന്ന പദ്ധതി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ചേർന്നാണ് നടപ്പാക്കുക. സൌദിവിഷന്‍ 2030-ന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല