സ്വന്തം ലേഖകൻ: മാസ്‌കില്ലാതെ ട്രെയിനില്‍ കയറിയ യുവാവിനു നേരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് യാത്രക്കാര്‍. സ്‌പെയിനിലാണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാതെ ട്രെയിനിനുള്ളില്‍ കൂടി നടന്ന യുവാവിനെ ആദ്യം ഒരു യാത്രക്കാരന്‍ ദേഹത്തു പിടിച്ച് തള്ളി. പിന്നാലെ എത്തിയ സ്ത്രീ ആക്രോശിച്ചുകൊണ്ട് യുവാവിനു നേരെ തിരിഞ്ഞു.
ഇവരെ പ്രതിരോധിക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇറക്കി വിടുകയായിരുന്നു. ജൂലായ് 16ന് ന്യൂസ് ഫോര്‍ ഓള്‍ എന്ന ട്വിറ്റര്‍ പേജിലാണ് സംഭവത്തിന്‌റെ വീഡിയോ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യുവാവിനെതിരെ പലരും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിക്കുന്നുണ്ടെങ്കിലും ചെയ്തത് അല്പം കൂടിപ്പോയെന്ന അഭിപ്രായക്കാരുമുണ്ട്.
മാസ്ക് ഇല്ലാതെ ട്രെയിനിൽ കയറിയ യുവാവിനെതിരെ സഹയാത്രികർ പ്രതിഷേധിക്കുന്നതും, രണ്ട് സ്ത്രീകൾ ചേർന്ന് പ്ലാറ്റ്ഫോമിലേക്ക് തള്ളിയിടുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ട്രെയിനിനകത്തുള്ള യുവാവിനെ രണ്ട് സ്ത്രീകൾ ചേർന്ന് ഡോറിന്‍റെ അരികിലേക്ക് തള്ളുന്നതും കാണാം.
സ്പെയിനിൽ കഴിഞ്ഞ മാസം കൊവിഡ് കേസുകളിൽ വീണ്ടും വർധനവ് ഉണ്ടായതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൊതുയിടങ്ങളിലെല്ലാം മാസ്ക് നിർബന്ധം ആക്കിയിരിക്കുകയാണ്. പൊതുഇടങ്ങളിൽ 1.5 മീറ്റർ സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്.
ചില രാജ്യങ്ങളിൽ വാക്സിനേഷൻ പൂർത്തിയായവർക്ക് മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും പൊതുയിടങ്ങളിൽ ഇപ്പോഴും മാസ്ക് നിർബന്ധമാണ്. കൊവിഡ് പ്രതിരോധത്തിന് മാസ്ക് നിർബന്ധമാക്കിയതിന് പിന്നാലെ തന്നെ മാസ്ക് ധരിക്കാൻ വിസമ്മതിച്ച് പ്രശ്നമുണ്ടാക്കുന്ന ആളുകളുടെ വാർത്തയും പുറത്തുവരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല