1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2015

സ്വന്തം ലേഖകന്‍: കര്‍ശന വ്യവസ്ഥകളുമായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വരുന്നു, കേരളത്തില്‍ ഇനി തുമ്മിയാല്‍ ഹര്‍ത്താല്‍ നടക്കില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് നിയമമായാല്‍ ഹര്‍ത്താല്‍ വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങും. നിയമത്തില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ മൂന്ന് ദിവസം മുമ്പ് ഹര്‍ത്താല്‍ തീയതി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ നിശ്ചിത തുകയും കെട്ടിവയ്ക്കണം.

ഹര്‍ത്താല്‍ മുഖേന ജീവനും സ്വത്തിനും ഉണ്ടായേക്കാവുന്ന നാശനഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഈടെന്ന നിലയിലാണ് ഈ തുക. നിയമപ്രകാരം നടത്താനാണെങ്കില്‍ കൂടിയും ചില ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. ജനജീവിതത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന് ബോധ്യപ്പെട്ടാലാണ് നിരോധിക്കാനാവുന്നത്.

ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനവും പാല്‍, പത്രം, മീന്‍, ജലം, ആഹാരം എന്നിവയുടെ വിതരണവും ആംബുലന്‍സുകള്‍, ആശുപത്രി വാഹനങ്ങള്‍, ഇന്ധന വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതവുമാണ് ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാലാകാലം സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന മേഖലകളെ ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.

നിയമപ്രകാരം ഹര്‍ത്താല്‍ നടത്തിയാലും ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിക്കാനോ, ഗതാഗതം തടയാനോ സാധിക്കില്ല. ഇങ്ങനെ ചെയ്താല്‍ ആറ് മാസംവരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിേയാ ആണ് ശിക്ഷ.

ഹര്‍ത്താല്‍ കുറ്റങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാതെ കോടതിയില്‍ നിന്ന് ജാമ്യം കിട്ടില്ല. പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ നിക്ഷേപിച്ച തുക തിരിച്ചുനല്‍കണം. പ്രതി ശിക്ഷിക്കപ്പെട്ടാല്‍ ഈ തുക പിഴ ഒടുക്കുന്നതിന് ഉപയോഗിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.