സ്വന്തം ലേഖകന്‍: പേമാരിയില്‍ മുങ്ങി മുംബൈ നഗരം, കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താളം തെറ്റി. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ മഴ ബാധിച്ചു. സമീപ ജില്ലയായ പാല്‍ഘറില്‍ സ്‌കൂട്ടര്‍ തടാകത്തില്‍ വീണ് രണ്ടു പേരും വെള്ളക്കെട്ടില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു.
ചൊവ്വാഴ്ച രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നഗരവും വെള്ളത്തിലാകുകയായിരുന്നു. ചൊവ്വാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്നു തെന്നി ചെളിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് അടച്ച പ്രധാന റണ്‍വേ ബുധനാഴ്ച തുറന്നില്ല. അപകടത്തെ തുടര്‍ന്ന് 108 വിമാനങ്ങള്‍ റദ്ദാക്കി. അറുപതിലേറെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ദീര്‍ഘദൂര ട്രെയിനുകളെ മഴ വലിയ തോതില്‍ ബാധിച്ചില്ലെങ്കിലും മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് താറുമാറായത് ജനങ്ങളെ വലച്ചു. ലോക്കല്‍ ട്രെയിനുകള്‍ ഏറെയും വൈകിയപ്പോള്‍ മെട്രോ ട്രെയിനുകള്‍ യാത്രക്കാരെക്കൊണ്ടു തിങ്ങിനിറഞ്ഞു. ദക്ഷിണ മുംബൈ, വസായ്, ബോറിവ്!ലി, കാന്തിവ്‌ലി, അന്ധേരി, എസ്‌വി റോഡ്, ഭാണ്ഡുപ് എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.
ബുധനാഴ്ച വൈകുന്നേരത്തോടെ റോഡ്, റെയില്‍, വ്യോമ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് മഴയാണ് ചൊവ്വാഴ്ച രാത്രി മുംബൈ നഗരത്തില്‍ രേഖപ്പെടുത്തിയത്. 8.30 മുതല്‍ 11.30 വരെയുള്ള മൂന്ന് മണിക്കൂര്‍ 225.3 മില്ലീമീറ്റര്‍ മഴ പെയ്തതാണ് നഗരത്തെ വെള്ളത്തിനടിയിലാക്കിയത്. തേസമയം, മുംബൈയില്‍ ചുഴലിക്കൊടുങ്കാറ്റുണ്ടാകും എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ നടത്തരുതെന്ന് അധികൃതര്‍ അറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല