സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനം വരെ എയര്‍ ഇന്ത്യയുടെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്. എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ ചിലയാത്രക്കാര്‍ കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് നടപടി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഹോങ്കോങ്ങിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനമുള്ളൂ.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാവണം ടെസ്റ്റിന് വിധേയരാവേണ്ടത്. ജൂലൈയില്‍ ഹോങ്കോങ് സര്‍ക്കാരാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. മാത്രവുമല്ല ഹോങ്കോങ്ങിലെത്തിയാൽ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളത്തില്‍ വെച്ച് വീണ്ടും കൊവിഡ് ടെസ്റ്റിന് വിധേയമാവേണ്ടതുണ്ട്.
“എയര്‍ഇന്ത്യ വിമാനത്തിൽ ഹോങ്കോങ്ങില്‍ എത്തിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ് സര്‍ക്കാര്‍ ഓഗസ്റ്റ് അവസാനം വരെ എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളും ഇതിനാല്‍ റദ്ദാക്കുകയാണ്,” എന്നാണ് ഹോങ്കോങ്ങ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
ഹോങ്കോങ്ങ് അധികാരികള്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനാല്‍ 18ന് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി- ഹോങ്കോങ്- ഡല്‍ഹി ഫ്‌ളൈറ്റ് യാത്ര മാറ്റിവെച്ചതായി എയര്‍ ഇന്ത്യ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, ഇൻഡൊനീഷ്യ, കസാക്കിസ്താന്‍, നേപ്പാള്‍, പാകിസ്താന്‍ ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹോങ്കോങ്ങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല