1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് തിരിക്കുന്നു. രാജ്യത്ത് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പിനോ ഗാര്‍ഹിക ജീവനക്കാര്‍ വലിയ തോതില്‍ കുവൈത്ത് വിടുന്നത്. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി മാധ്യമങ്ങള്‍ അറിയിച്ചു. അതേപോലെ ഫിലിപ്പീന്‍സ് എംബസിയില്‍ അഭയം തേടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.

ഫിലിപ്പീന്‍സ് എംബസിയില്‍ പ്രതിദിനം ഇരുപതിലേറെ വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ അഭയം തേടി എത്തുന്നതായി എംബസി വൃത്തങ്ങള്‍ ദിനപത്രത്തോട് പറഞ്ഞു. ഈ തൊഴിലാളികളില്‍ ഭൂരിഭാഗവും ഒളിച്ചോടിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്. തൊഴിലുടമകളില്‍ നിന്നുള്ള പീഡനനങ്ങളും മോശമായ പെരുമാറ്റങ്ങളും തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയും കാരണം എംബസിയില്‍ അഭയം തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ താമസിപ്പിക്കുന്നതിനായി എംബസി ഹവല്ലിയിലെ ഇബ്നു ഖല്‍ദൂണ്‍ സ്ട്രീറ്റില്‍ പുതിയ താമസസൗകര്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ തൊഴില്‍ കരാര്‍ പ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തൊഴിലാളികള്‍ക്ക് തിരികെ നല്‍കേണ്ട തുക മൂന്നു ദിവസത്തിനകം നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് ഫിലിപ്പീന്‍സ് എംബസി ബന്ധപ്പെട്ട ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ പ്രതിനിധി നേരിട്ട് എംബസിയില്‍ എത്തി പണം അടച്ചില്ലെങ്കില്‍ ഓഫീസുകളുടെ അക്രഡിറ്റേഷന്‍ റദ്ദാക്കപ്പെടുമെന്നും എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് പത്രത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണം രാജ്യം വിടുന്ന ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ കുവൈത്ത് വിട്ട ഫിലിപ്പീന്‍സുകാരുടെ എണ്ണം 638 ആയി. ഫിലിപ്പീന്‍ എംബസിയിലെ ഡിപോര്‍ട്ടേഷന്‍ സെന്റര്‍ വഴി നാട്ടിലേക്ക് തിരിച്ച 133 തൊഴിലാളികള്‍ക്കു പുറമെയാണിത്.

കഴിഞ്ഞ ജനുവരിയില്‍ ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളിയുടെ കൊലപാതകത്തെ തുടര്‍ന്നായിരുന്നു ഇത്. കുവൈത്തിലെ തങ്ങളുടെ ജീവനക്കാര്‍ സുരക്ഷിതരല്ലെന്ന് കാണിച്ച് രാജ്യത്തേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ സംഭവത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്ന തൊഴില്‍ കരാര്‍ ഉണ്ടാക്കിയാല്‍ മാത്രമേ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാന്‍ കഴിയൂ എന്നതാണ് ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നിലപാട്.

കഴിഞ്ഞ ജനുവരി മാസം അവസാനത്തിലായിരുന്നു കുവൈത്തിലെ മരുഭൂമിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളിയായ ജുലേബി റാണാറയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുവൈത്ത് ബാലനെ പോവിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാരനാണ് ബാലന്‍. യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. യുവതി ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനത്തിന്റെയും വെട്ടുകളുടെയും പാടുകളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയായ വിവരം പുറത്തറിയാതിരിക്കാന്‍ യുവതിയെ കൊലപ്പെടുത്തുകയും അതിനു ശേഷം തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം കത്തിക്കുകയും ചെയ്തതായാണ് പോലിസ് നല്‍കുന്ന വിവരം.

ഇക്കാര്യത്തില്‍ തങ്ങള്‍ കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് 2018-ലെ ഉഭയകക്ഷി തൊഴില്‍ കരാര്‍ പുനരവലോകനത്തിന് വിധേയമാക്കുമെന്ന് ഫിലിപ്പീന്‍സിലെ മൈഗ്രന്റ് വര്‍ക്കേഴ്‌സ് സെക്രട്ടറി സൂസന്‍ ഒപ്ലെ നേരത്തേ പറഞ്ഞിരുന്നു. സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി കരാറിന് സമാനമായി തൊഴിലാളികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന രീതിയില്‍ അത് മാറ്റിയെഴുതണമെന്നും അവര്‍ ആവശ്യപ്പെട്ടു.

2018 മാര്‍ച്ചിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരാറില്‍ കുവൈറ്റും ഫിലിപ്പീന്‍സും ഒപ്പുവച്ചത്. കുവൈത്തിലെ തൊഴിലുടമകളുടെ ഭാഗത്തു നിന്നുള്ള പീഡനങ്ങളും അതിക്രമങ്ങളും നിരവധി ഫിലിപ്പീന്‍സുകാരെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ രണ്ട് മാസത്തെ നയതന്ത്ര പ്രതിസന്ധിക്കു ശേഷമായിരുന്നു ഇത്.

ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയായ ജോവാന ഡാനിയേല ഡെമാഫെലിസ് തൊഴിലുടമയാല്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുതിയ സംഭവം. അന്നത്തെ സംഭവം ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രതിസന്ധിക്ക് കാരണമാവുകയും ഫിലിപ്പീന്‍സില്‍ നിന്നുള്ള തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കുവൈത്തിലേക്ക് പോകുന്ന ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് മികച്ച സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കരാറില്‍ അധിക സുരക്ഷാ സംവിധാനങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും ഓപ്ലെ പറഞ്ഞു. ഫിലിപ്പീന്‍സിലെ വിദേശ തൊഴിലാളികളുടെ വെല്‍ഫെയര്‍ അഡ്മിനിസ്ട്രേഷന്‍ 2016 മുതല്‍ കുവൈത്തില്‍ 196 ഫിലിപ്പിനോ തൊഴിലാളികളുടെ മരണങ്ങള്‍ രേഖപ്പെടുത്തിയതായാണ് കണക്കുകള്‍.

2017 മുതല്‍ ഫിലിപ്പിനോ എംബസിയില്‍ 6,000-ത്തിലധികം ചൂഷണം, ലൈംഗിക പീഡനം, ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ ഫിലിപ്പിനോ ജീവനക്കാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തില്‍ നിന്ന് ജീവനക്കാരെ പിന്‍വലിക്കുന്നതിനുള്ള കാംപയിനും ഫിലിപ്പീന്‍സ് അധികൃതരുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.