സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ വൻനാശം. എംഗിൾവുഡ് മുതൽ ബൊനിറ്റ ബീച്ച് വരെ 25 ലക്ഷത്തിലേറെ ജനം ദുരിതത്തിലായി.
മഴയിലും കാറ്റിലും വൈദ്യുതി, ഫോൺ ബന്ധം പൂർണമായും തകർന്നു. പത്തടിയോളം ഉയർന്ന തിരമാലകളിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. മിക്ക റോഡുകളും വെള്ളത്തിനടിയിലായി.
സാനിബെൽ ദ്വീപിലെ ഏക പാലം തകർന്നു. വിമാനസർവീസുകളും നിർത്തിവച്ചു. ചുഴലിക്കാറ്റ് വീണ്ടും തീവ്രതയാർജിച്ചേക്കുമെന്നു മുന്നറിയിപ്പുള്ളതിനാൽ നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ, വെർജീനിയ എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാറ്റഗറി നാലിൽപ്പെട്ട ഇയാൻ ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കാണ് ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്തെത്തിയത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 185 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. വടക്കുകിഴക്കൻ ഫ്ലോറിഡയിലും ജോർജിയ, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലെ തീരപ്രദേശത്തും ഇന്ന് കാറ്റ് വീശിയേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല