സ്വന്തം ലേഖകൻ: വിശ്വാസ വോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിജയം. 342 അംഗ പാർലമെന്റിൽ ഇമ്രാൻ 178 വോട്ടുകൾ നേടി. 172 വോട്ടുകളുണ്ടെങ്കിൽ സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കും. ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൾ ഹഫീസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാന്റെ വിജയം.
പ്രതിപക്ഷ പാർട്ടികൾ നാഷനൽ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് നേരത്തേതന്നെ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) വ്യക്തമാക്കിയിരുന്നു. അബ്ദുൽ ഹഫീസ് പരാജയപ്പെട്ടതോടെയാണ് ഇമ്രാന് പാർലമെന്റിന്റെ കീഴ്സഭയിൽ വിശ്വാസവോട്ട് തേടേണ്ടി വന്നത്. പരാജയത്തോടെ പ്രധാനമന്ത്രി രാജി വെക്കണം എന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
181 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിലേറിയത്. ഫൈസൽ വൗഡയുടെ രാജിയോടെ ഭൂരിപക്ഷം 180 ആയി കുറഞ്ഞിരുന്നു. 160 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. വിശ്വാസ വോട്ട് തേടുന്നതിന് മുമ്പ് ഇമ്രാൻ ഖാനെതിരെ വോട്ട് ചെയ്യുന്ന വിമതരെ അയോഗ്യരാക്കുമെന്ന് ഭരണകക്ഷി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല