1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2024

സ്വന്തം ലേഖകൻ: അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം, പാഴ്സികൾക്കും ക്രൈസ്തവർക്കും പൗരത്വം നേടാമെന്നിരിക്കെ മുസ്‌ലിംകൾക്ക് എന്തുകൊണ്ടാണ് സിഎഎ അനുസരിച്ച് പൗരത്വത്തിനു യോഗ്യതയില്ലാത്തത് എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘മുസ്‌ലിം ജനതയുള്ളതിനാൽ ആ പ്രദേശം (പാക്കിസ്ഥാൻ) ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ല. അത് അവർക്കു നൽകിയതാണ്. അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്നാണു ഞാൻ വിശ്വസിക്കുന്നത്’’ – അമിത് ഷാ പറഞ്ഞു. ഇന്നത്തെ അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, മ്യാൻമർ, പാക്കിസ്ഥാൻ, ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യയെന്ന സങ്കല്പമാണ് അഖണ്ഡ ഭാരതം.

‘‘പാക്കിസ്ഥാനിൽ വിഭജന കാലത്ത് 23% ഹിന്ദുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 3.7 ശതമാനമായി ചുരുങ്ങി. പാക്കിസ്ഥാനിലെ ഹിന്ദുക്കൾ എവിടെയാണ് പോയത്? അവർ ഇന്ത്യയിലേക്ക് വന്നിട്ടില്ല. നിർബന്ധിത മതപരിവർത്തനമാണ് അവിടെ നടന്നത്. അവർ അപമാനിക്കപ്പെട്ടു, അവരെ രണ്ടാംതരം പൗരന്മാരായാണു കണക്കാക്കിയിരുന്നത്. അവർ എവിടെ പോകും. നമ്മുടെ പാർലമെന്റും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കേണ്ടേ?’’ – അമിത് ഷാ ചോദിച്ചു.

ബംഗ്ലദേശ് ജനസംഖ്യയുടെ 22% ഹിന്ദുക്കളായിരുന്നുവെന്നും എന്നാൽ ഇന്നത് 10 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 92ൽ അഫ്ഗാനിസ്ഥാനിൽ രണ്ടുലക്ഷം സിഖുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. ഇന്നത് 500 ആയി ചുരുങ്ങി. അവർക്കാർക്കും തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാൻ അവകാശമില്ലേ? ഭാരതം ഒന്നായിരുന്ന സമയത്ത് അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരും അമ്മമാരുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു. മുസ്‌ലിംകൾക്കും പൗരത്വത്തിന് അപേക്ഷിക്കാം. എന്നാൽ ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്തായിരിക്കും അവരുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.