സ്വന്തം ലേഖകൻ: കോവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാൻ ലോകരാഷ്ട്രങ്ങൾ. ബ്രിട്ടനും അമേരിക്കയും യൂറോപ്യൻ യൂണിയനും സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റ് ലോകരാഷ്ട്രങ്ങളും സഹായഹസ്തുവുമായി രംഗത്തെത്തിക്കഴിഞ്ഞു. ബ്രിട്ടനിൽനിന്നും വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൺട്രേറ്ററുകളും അടങ്ങിയ ഷിപ്മെന്റ് ഞായറാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചു.
ഇത് ചൊവ്വാഴ്ച ഇന്ത്യയിലെത്തും. ഇതിന്റെ തുടർച്ചയായി കൂടുതൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും ബ്രിട്ടൻ അറിയിച്ചു. 495 ഓക്സിജൻ കോൺസെന്ര്ടേറ്ററുകളും 120നോൺ ഇൻവേസീവ് വെന്റിലേറ്ററുകളും 20 മാനുവൽ വെന്റിലേറ്ററുകളുമാണ് ഒമ്പത് എയർലൈൻ കണ്ടെയ്നറുകളിൽ ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ എത്തിക്കുക. സുഹൃത് രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളിലും ബ്രിട്ടൻ ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.
ബ്രിട്ടനു പുറമെ അമേരിക്ക, ഫ്രാൻസ്, ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിലേക്ക് വിമാനമാർഗം അടിയന്തര സഹായമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ശത്രുരാജ്യമായ പാക്കിസ്ഥാൻപോലും സഹായം വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്. ഇന്ത്യ എത്രയും വേഗം പ്രതിസന്ധിഘട്ടം തരണം ചെയ്യട്ടെ എന്നു ട്വീറ്റു ചെയ്താണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സഹായം വാഗ്ദാനം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല