സ്വന്തം ലേഖകൻ: കോവിഡ് കണക്കുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയേക്കും. ഇന്ത്യയിൽ നിന്നുള്ള ഓരോ വിമാനത്തിലും ശരാശരി നാല് രോഗബാധിതരുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡ് രോഗികൾ വർദ്ധിക്കുന്ന ഈയവസരത്തില്‍ ഇന്ത്യയുമായി രാജ്യാന്തര യാത്രകള്‍ക്ക് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
ഈ നിയന്ത്രണങ്ങൾ ഇന്ത്യയിലെ വിമാനയാത്രാമേഖലയെ കഴിഞ്ഞ തവണത്തെക്കാള്‍ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണയുടെ ആദ്യതരംഗത്തിനു ശേഷം പതിയെ പൂര്‍വസ്ഥിതിയിലേക്ക് വരികയായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പ്രക്ഷുബ്ധാവസ്ഥയിലാണ്. പല റൂട്ടുകളിലെയും ബുക്കിങ് പകുതിയിലധികം ഇടിഞ്ഞു. യാത്രികരുമായി ബന്ധപ്പെട്ട്, സർക്കാർ നിർദ്ദേശിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പുനൽകുന്നുണ്ട്.
അബുദാബി
ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവർ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തിൽ ഹാജരാക്കണമെന്ന് വിവിധ വിമാന കമ്പനി അധികൃതർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആളുകൾ വരുന്ന സ്ഥലത്തെ അംഗീകൃത ലാബിൽ നിന്നെടുത്ത സർടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഒമാൻ
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണു തീരുമാനം. സ്വദേശി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കു യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്
ഏപ്രിൽ 19 ന് ന്യൂസിലാന്‍ഡ്, ഹോങ്കോംങ്, യുകെ എന്നിവിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചിരുന്നു. പ്രത്യേക അവസ്ഥ കണക്കിലെടുത്ത്, കഴിഞ്ഞ ദിവസം യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കുകയും ചെയ്തു.
യാത്ര റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷം ബ്രിട്ടൻ ഇന്ത്യയ്ക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 16 മുതല്‍ ഇന്ത്യയെ ബ്രിട്ടന്‍റെ “റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഏപ്രിൽ 20 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ പൗരന്മാർക്കും നിര്‍ദ്ദേശം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല