സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. ഇന്നലെ 1,27,510 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,795 പേരാണ് ഇന്നലെ മരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മരണസംഖ്യ 3000ല്‍ താഴെയെത്തുന്നത്. ഇതുവരെ 2,81,75,044 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,59,47,629 പേര് രോഗമുക്തരായി. 3,31,895 പേര് മരിച്ചു.
നിലവില്‍ 18,95,520 പേരാണ് ചികിത്സയിലുള്ളത്. സജീവ രോഗികള്‍ 43 ദിവസത്തിനു ശേഷമാണ് 20 ലക്ഷത്തില്‍ താഴെയെത്തുന്നത്. ഇന്നലെ 2,55,287 പേരാണ് രോഗമുക്തരായത്. ഇതോടെ മുന്‍ദിവസത്തെ അപേക്ഷിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ 1,30,572 കുറവുണ്ടായി. രോഗമുക്തി നിരക്ക് 92.09% ആയി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.64% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62% ആയി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ 19,25,374 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 34,67,92,257 സാംപിള്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിന്റെ മൂന്നാം ബാച്ച് ഇന്ത്യയിൽ എത്തി. ഹൈദരാബാദിൽ 30 ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 3.43ന് പ്രത്യേക ചാർട്ടഡ് വിമാനത്തിലാണ് വാക്സിൻ എത്തിയത്.
മേയ് ഒന്നിനാണ് സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. ഒന്നര ലക്ഷം ഡോസ് വാക്സിനാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇറക്കുമതി ചെയ്തത്. മേയ് 16ന് രണ്ടാം ബാച്ചായി 60,000 ഡോസ് വാക്സിനും എത്തി. ഇറക്കുമതി ചെയ്യുന്ന വാക്സിന്റെ ഡോസ് ഒന്നിന് 995 രൂപയാണ് ഈടാക്കുന്നത്.
ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിനെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല