സ്വന്തം ലേഖകൻ: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,32,730 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,263 പേര്‍ കൂടി മരിച്ചു. 1,93,279 പേര്‍ ഇന്നലെ രോഗമുക്തരായി. 24,28,616 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1,62,63,695 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,36,48,159 പേര്‍ രോഗമുക്തി നേടി. 1,86,920 പേര്‍ മരണമടഞ്ഞു. 13,54,78,420 ഡോസ് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. 19.11% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഓക്‌സിജന്‍ ക്ഷാമമാണ് കോവിഡ് പോരാട്ടത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഡല്‍ഹി ശ്ര ഗംഗാറാം ആശുപത്രിയില്‍ 25 രോഗികളാണ് ഇതിനകം ഒപ്രാണവായു കിട്ടാതെ മരിച്ചത്. വെള്ളിയാഴ്ച 10 മണിവരെയുള്ള ഓക്‌സിജനാണ് ഇവിടെയുള്ളത്. അതിനകം ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ 60 പേരുടെ ജീവന്‍ അപകടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കി. 510 രോഗികളുള്ള ഇവിടെ 142 പേര്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടതുണ്ട്. ആശുപത്രി അധികൃതര്‍ അപായ മുന്നറിയിപ്പ് നല്‍കിയതോടെ ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിതുടങ്ങി. രണ്ട് മെട്രിക് ടണ്‍ ഓക്സിജനാണ് എത്തിച്ചത്. ഏതാനും മണിക്കൂര്‍ മാത്രമാണ് ഇത് ഉപകരിക്കുക.
സാകേതിന്റെ മാക്‌സ് ഹോസ്പിറ്റലും ഓക്‌സിജന്‍ ക്ഷാമം അറിയിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അപായ സൂചന നല്‍കി. 700ല്‍ ഏറെ രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് മാധ്യമരപവര്‍ത്തകരും മരണമടഞ്ഞു. മഹാരാഷ്ട്രയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ വിരാറിലെ വസൈ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ 13 രോഗികള്‍ മരിച്ചു. ഇന്നലെ മറ്റൊരു ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് 24 പേര്‍ മരണമടഞ്ഞിരുന്നു.
അതിനിടെ, ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് ചൈന രംഗത്തെത്തി. ഓക്‌സിജന്‍ അടക്കമുള്ളവ നല്‍കി സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഗള്‍ഫ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ആലോചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചൈനയ്ക്ക് മരുന്നും മറ്റ് അവശ്യ വസ്തുക്കളും നല്‍കി കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയും സഹായിച്ചിരുന്നു.
ജോൺസൺ ആന്‍ഡ് ജോൺസണിന്റെ സിംഗിൾ ഷോട്ട് കോവിഡ് വാക്സീൻ ജൂണിലോ ജൂലൈയിലോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തേക്കുമെന്ന് റിപ്പോർട്ട്. വാക്സീൻ നിറച്ച് പ്രോസസിങ് പൂർത്തിയാക്കുന്ന ‘ഫിൽ ആൻഡ് ഫിനിഷി’ന് വേണ്ടിയാണ് ഇവ എത്തിക്കുക. സിറിഞ്ചുകളിൽ വാക്സീൻ നിറയ്ക്കുന്നതും ഷിപ്പിങ്ങിനുവേണ്ടി തയാറാക്കുന്നതുമായി പ്രോസസ് ആണ് ഫിൽ ആൻഡ് ഫിനിഷ്.
പാശ്ചാത്യ രാജ്യങ്ങളും ജപ്പാനും അംഗീകാരം നൽകിയ ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേര്‍ണ വാക്സീനുകൾക്ക് അടിയന്തര അനുമതി നൽകിയേക്കുമെന്നു ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇത് കമ്പനികളെ പ്രാദേശിക തലത്തിൽ സുരക്ഷ പരിശോധന നടത്തുന്നതിൽനിന്ന് ഒഴിവാക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല