സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് മിക്ക രാജ്യങ്ങളും പ്രവേശനം അനുവദിച്ചിരുന്നില്ല. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ പല രാജ്യങ്ങളും ഇന്ത്യക്കാർക്ക് വീണ്ടും യാത്രാനുമതി നൽകിത്തുടങ്ങിയിരിക്കുന്നു.
തുർക്കി
ഏതു രാജ്യത്തു നിന്നുള്ളവർക്കും തുർക്കിയിലേക്ക് പ്രവേശനമുണ്ട്. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാകണം. കൂടാതെ, രാജ്യത്തേക്കു പ്രവേശിക്കുന്നതിന് മുൻപ് വിദഗ്ധ പരിശോധനയ്ക്കു ഹാജരാകുകയും വേണം. രാജ്യത്ത് എത്തിച്ചേരുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനും ഏർപ്പെടുത്തിയിട്ടുണ്ട്.
14 ാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാൽ മാത്രം ക്വാറന്റീന്‍ ഒഴിവാക്കാം. ആറ് വയസ്സിന് മുകളിലുള്ളവർക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി-പിസിആർ പരിശോധനാഫലം കൈയിൽ കരുതണം.
റഷ്യ
ഇന്ത്യൻ സഞ്ചാരികൾക്കായി ഇപ്പോഴും തുറന്നിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. സിംഗിൾ എൻട്രി അല്ലെങ്കിൽ ഡബിൾ എൻട്രിക്ക് 30 ദിവസം വരെ സാധുതയുള്ള ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം.
റഷ്യയിൽ എത്തുന്നതിനു 72 മണിക്കൂറിൽ കുറയാതെ എടുത്ത ആർടി-പിസിആർ ഫലം കൈവശം കരുതണം. റഷ്യയിൽ എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ പ്രവേശനം അനുവദിക്കും.
ഈജിപ്ത്
രാജ്യത്തേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചെങ്കിലും ഇന്ത്യക്കാർക്ക് ഇപ്പോൾ ഈജിപ്തിലേക്ക് പോകാം. എത്തിച്ചേരുന്നതിന് 72 മണിക്കൂറിൽ കുറയാത്ത ആർടി-പിസിആർ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഈജിപ്ത് സർക്കാർ അറിയിച്ചിട്ടുണ്ട്.
യാത്രക്കാർ ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളാണ് എടുക്കേണ്ടത്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് എത്തിയലുടൻ കോവിഡ് പരിശോധന നടത്തും.
നിലവിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ, മ്യാൻമർ, വിയറ്റ്നാം ശ്രീലങ്ക, ബ്രസീൽ എന്നീ രാജ്യങ്ങളെ തീവ്ര രോഗ ബാധിത പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും പരിശോധന നിർബന്ധമാണ്.
ഉസ്ബെക്കിസ്ഥാൻ
ഉസ്ബെക്കിസ്ഥാനിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്ത് എത്തിച്ചേരുന്നതിന് 72 മണിക്കൂറിൽ കുറയാത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് കൈയിൽ കരുതണം. കൂടാതെ 14 ദിവസം ക്വാറന്റീനും നിർബന്ധമാണ്.
അഫ്ഗാനിസ്ഥാൻ
ഇന്ത്യക്കാർക്ക് രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പ് 72 മണിക്കൂറിൽ കുറയാത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്. തലസ്ഥാന നഗരത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ അടുത്ത ഏതാനും ആഴ്ചകൾ യാത്രക്കാർക്ക് കാബൂളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ദക്ഷിണാഫ്രിക്ക
ഇന്ത്യയിൽനിന്നുള്ള വിമാനസർവീസിനു വിലക്ക് ഏർപ്പെടുത്തണമെന്ന് രാജ്യത്ത് ആവശ്യമുയർന്നെങ്കിലും ദക്ഷിണാഫ്രിക്കൻ സർക്കാർ ഇതുവരെ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. സന്ദർശകർ 72 മണിക്കൂറിനുള്ളിൽ ആർടി പിസിആർ പരിശോധന നടത്തിയിരിക്കണം.
ദക്ഷിണാഫ്രിക്കയിൽ എത്തുമ്പോൾ വീണ്ടും കോവിഡ് പരിശോധന നടത്തണം. അതിനുള്ള ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. പോസിറ്റീവ് ആണെങ്കിൽ പത്ത് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
കോസ്റ്ററിക്ക
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇപ്പോൾ കോസ്റ്ററിക്കയിലേക്ക് യാത്ര തിരിക്കാം.വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടി-പിസിആർ പരിശോധന റിപ്പോർട്ടോ ആവശ്യമില്ല. എന്നിരുന്നാലും, മഴക്കാടുകളുള്ള മധ്യ അമേരിക്കൻ രാജ്യത്ത് എത്തുമ്പോൾ യാത്രക്കാർ ഹെൽത്ത് പാസ് ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്.
ഐസ്‌ലൻഡ്
പൂർണമായും വാക്സിനേഷൻ എടുത്ത ഇന്ത്യക്കാർക്ക് ഇപ്പോൾ ഐസ്‌ലൻഡിലേക്ക് പ്രവേശിക്കാം. രാജ്യത്ത് എത്തിയാലുടൻ കോവിഡ് സ്ക്രീനിങ് ടെസ്റ്റ് നടത്തും. ആഡംബര ട്രാവൽ ആൻഡ് ലൈഫ് സ്റ്റൈൽ സർവീസ് കമ്പനിയായ കെ.എഫ്.ടിയുടെ പ്യുവർ ലക്സ് സ്വകാര്യ ചാർട്ടറുകളും ലാൻഡ് പാക്കേജുകളും രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സെർബിയ
ഇന്ത്യൻ യാത്രക്കാർക്കായി സെർബിയയുടെ വാതിലുകളും തുറന്നു. വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂറിൽ കുറയാതെ നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്. കൂടാതെ രാജ്യത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂറിൽ കൂടുതൽ പഴയ ഒരു റിപ്പോർട്ട് നൽകാനും സെർബിയ ആവശ്യപ്പെടുന്നുണ്ട്.
മൗറിഷ്യസ്
സഞ്ചാരികൾക്ക് മൗറിഷ്യസിലേക്ക് യാത്ര തിരിക്കണമെങ്കിൽ കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. റിപ്പോർട്ടുകൾ പ്രകാരം 2021 ജൂലൈ 15 ന് ശേഷമാണ് മൗറിഷ്യസ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് അഞ്ചു മുതൽ ഏഴു ദിവസം മുമ്പ് ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല