![](https://www.nrimalayalee.com/wp-content/uploads/2021/04/India-Covid-19-Second-Wave-Flight-Ban-Australia.jpg)
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അതിരൂക്ഷമാണെന്ന് വിലയിരുത്തിയാണ് ഏപ്രില്‍ 26 ന് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ജൂണ്‍ ഒന്നുവരെ നീട്ടിയതായി ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ് എംബസി പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തുര്‍ക്കി 14 ദിവസത്തെ ക്വാറന്‍െറയിന്‍ നിര്‍ബന്ധമാക്കി. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസത്തേക്ക് ക്വാറന്‍െറയിന്‍ ഏര്‍പ്പെടുത്തുമെന്ന് തുര്‍ക്കി എയര്‍ലൈന്‍സ് അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളിലേക്ക് പോയ യാത്രക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് പരമാവധി 72 മണിക്കൂര്‍ മുമ്പ് നടത്തിയ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം സമര്‍പ്പിക്കണം. യുണൈറ്റഡ് കിംഗ്ഡം, ഇറാന്‍, ഈജിപ്ത്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ പ്രവേശനത്തിന് പരമാവധി 72 മണിക്കൂര്‍ മുമ്പ് നടത്തിയ പിസിആര്‍ പരിശോധനകളുടെ നെഗറ്റീവ് ഫലം സമര്‍പ്പിക്കണം.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം സമര്‍പ്പിക്കേണ്ട ആവശ്യമില്ല, തുര്‍ക്കിയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസമെങ്കിലും മുമ്പ് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടോ അല്ളെങ്കില്‍ രോഗം പിടിപെട്ട് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സുഖം പ്രാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതില്ലെന്നും തുർക്കി പുറത്തുവിട്ട പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല