സ്വന്തം ലേഖകൻ: ഹോങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഹോങ്കോംഗിന്റെ നടപടി. ഏപ്രിൽ 20 മുതൽ മേയ് മൂന്ന് വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്.
ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും ഹോങ്കോംഗ് റദ്ദാക്കിയിട്ടുണ്ട്. ഹൈ റിസ്ക് ഗ്രൂപ്പ് എയിൽപ്പെട്ട രാജ്യങ്ങൾ ആയതിനാലാണ് ഇവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിവരം.
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ തിയ കേസുകളുടെ എണ്ണം 2,73,810 ആയി. കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്. 1619 പേര് മരണമടയുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് പിടികൂടിയവരുടെ എണ്ണം ഒന്നരക്കോടിയായി. 1.78 ലക്ഷമാണ് മരണം.
കോവിഡ് അതിരൂക്ഷമായി ഉയര്‍ന്നിരിക്കുന്ന 12 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ വിതരണം കൂട്ടിയിട്ടുണ്ട്. ഓക്സിജന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ഹരിത കോറിഡോറുകള്‍ വഴി ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ പദ്ധതിയിടുകയാണ് റെയില്‍വേ.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കര്‍ണാടകയിലും സ്ഥിതി അതിരൂക്ഷമാണ്. കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞിരിക്കുന്നത്. അതേസമയം ലോക്ഡൗണ്‍ വേണ്ടി വരില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ബീഹാര്‍, രാജസ്ഥാന്, തമിഴ്നാട്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. രാത്രി 9 മണി മുതല്‍ വൈകിട്ട് 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മാളുകള്‍, സ്കൂളുകള്‍, സിനിമാശാലകള്‍ ദേവാലയങ്ങള്‍ എന്നിവിടങ്ങള്‍ മെയ് 15 വരെ ബീഹാറില്‍ അടച്ചിരിക്കുകയാണ്.
തമിഴ്നാട്ടില്‍ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നിര്‍ത്തി. രാത്രി 10 മണി മുതല്‍ രാവിലെ നാലു മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവയും അടച്ചിരിക്കുയാണ്. രാജസ്ഥാനില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരില്‍ രാത്രി 7 മണി മുതല്‍ പുലര്‍ച്ചെ 5 മണിവെരയാണ് കര്‍ഫ്യൂ. ജനക്കൂട്ടം പങ്കെടുക്കുന്ന എല്ലാ പരിപാടികളും നിര്‍ത്തി വെച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വാരാന്ത്യം കര്‍ഫ്യൂ ആക്കിയിരിക്കുകയാണ്.
ഡല്‍ഹി ഓക്സിജന്റെ അഭാവവും നേരിടുന്നുണ്ട്. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ വിതരണം വേണമെന്നാണ് അരവിന്ദ് കെജ്രിവാള് പറയുന്നത്. ലോകത്തുടനീളമായി കോവിഡ് കേസുകള്‍ 14 കോടിയായി. 30 ലക്ഷം പേരാണ് രോഗബാധിതരായി മരണമടഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല