സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. മരണ നിരക്കും ഉയരുകയാണ്. ഒറ്റ ദിവസത്തിനിടെ 2,767 പേർ കൂടി മരിച്ചു. ഇതുവരെ മരിച്ചത് 1,92,311 പേരാണ്. 1,40,85,110 പേർ രോഗമുക്തി നേടി. നിലവിൽ 26,82,751 പേർ ചികിത്സയിലാണ്.
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടി സാഹി സര്‍ക്കാര്‍. ഒരാഴ്ചത്തേയ്ക്കാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. 37 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ കുറവ് രേഖപ്പെടുത്തുന്നില്ല. അതിനാല്‍ മെയ് മൂന്നു വരെ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകില്ലെന്നും മഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. കൊവിഡ് വൈറസ് വ്യാപനം ഒരു തരത്തിലും കുറയുന്നില്ല എന്നതുകൊണ്ട് തന്നെ നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.
രോഗവ്യാപനം രൂക്ഷമായതു മുതല്‍ വാക്‌സിന്‍ ക്ഷാമവും ഓക്‌സിജന്‍ ക്ഷാമവും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി അതിദയനീയവുമാണ്. ഡല്‍ഹിക്കുള്ള ഓക്‌സിജന്‍ ക്വാട്ട കേന്ദ്രം കൂട്ടിയെങ്കിലും ഇത് സംസ്ഥാനത്തിന് ആവശ്യമായതിന്റെ പകുതി മാത്രമേ ആകുന്നുള്ളൂ.
480 ടണ്ണില്‍ നിന്ന് 490 ടണ്ണിലേക്കാണ് പ്രതിദിന ഓക്‌സിജന്‍ വിതരണവിഹിതം കേന്ദ്രം കൂട്ടിയിരിക്കുന്നത്. എന്നാല്‍ 700 മെട്രിക് ടണ്ണെങ്കിലും പ്രതിദിനം ഓക്‌സിജന്‍ ലഭിച്ചാലേ നിലവിലുള്ള ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാനാകൂ. 490 ടണ്‍ നല്‍കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും, 335 ടണ്‍ വരെ മാത്രമേ ഓക്‌സിജന്‍ ആശുപത്രികളിലെത്തുന്നുള്ളൂ എന്നും അരവിന്ദ് കെജ്‌രിവാള്‍ പറയുന്നു.
ദില്ലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇതോടെ മരണസംഖ്യ 13,898 ആയി.നിലവില്‍ പത്ത് ലക്ഷത്തിലധികം പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഒരാഴ്ചയ്ക്കിടെ 1.77 ലക്ഷത്തിലേറെ രോഗികളും 1500-ലേറെ മരണവും രാജ്യതലസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിദിന മരണം തുടര്‍ച്ചയായി 300 കടന്നു.
രാജ്യത്ത് സൗജന്യ വാക്‌സീനേഷന്‍ പദ്ധതി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സീനെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യര്‍ത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ട്. കൊവിഡ് തരംഗം നേരിടാന്‍ എല്ലാ നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാല്‍ ഈ തരംഗത്തില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. ഇത് രാജ്യത്തിന് ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണ്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതും. ആരോഗ്യപ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് രാജ്യം അഭിവാദ്യം അര്‍പ്പിക്കുകയാണെന്നും പ്രധാന മന്ത്രി മന്‍കീ ബാത്തില്‍ പറഞ്ഞു. ആരോഗ്യ മേഖലയിലെ നിരവധി ആളുകമായി അദ്ദേഹം പ്രതിവാര റേഡിയോ പരിപാടിയില്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല