
സ്വന്തം ലേഖകൻ: പഠനത്തിനും ജോലിക്കും ഗവേഷണത്തിനുമായി കുടിയേറ്റം സാധ്യമാക്കാൻ ഇന്ത്യയിലെയും ഫിന്‍ലന്‍ഡിലെയും പൗരന്‍മാര്‍ക്ക് സൗകര്യമൊരുക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധകരന്‍, ഫിന്‍ലന്‍ഡ് തൊഴില്‍ മന്ത്രി ടൂല ഹാതെയ്നന്‍ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. ഹാതെയ്നന്റെ ഇന്ത്യ സന്ദര്‍ശനവേളയിലാണ് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്.
കേരളത്തിൽ നിന്നുള്ള തൊഴില്‍ കുടിയേറ്റം സംബന്ധിച്ച് നോര്‍ക്ക അധികൃതര്‍ ഫിന്‍ലൻഡ് പ്രതിനിധികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. നേരത്തേ തുടര്‍ന്നുവന്നിരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കുടിയേറ്റം വേഗത്തിലാക്കുന്നതിനും ഇതിനായുളള നടപടികള്‍ ലഘൂകരിക്കുന്നതിനുമുള്ള ചർച്ചയാണ് നടന്നത്. ഡിസംബര്‍ 14, 15 തീയതികളിലായി ഡല്‍ഹിയിലെ ഫിന്‍ലൻഡ് എംബസിയില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല നേതൃത്വം നല്‍കി.
കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് ഫിൻലൻഡിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നത്. ഇതിനായി ഫിന്‍ലൻഡിലെയും കേരളത്തിലേയും നഴ്സിങ് പഠനത്തിലെ കരിക്കുലം ഏകോപനം സാധ്യമാകുമോ എന്ന് പരിശോധിക്കാന്‍ തീരുമാനമായതായി നോര്‍ക്ക സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഫിൻലൻഡ് തൊഴില്‍ വകുപ്പ് മന്ത്രി ടൂല ഹാറ്റിയാനെന്‍, ഇന്ത്യയിലെ ഫിൻലൻഡ് അംബാസിഡര്‍ റിത്വ കൗക്കു എന്നിവരുമായാണ് രണ്ടാഘട്ട ചര്‍ച്ചന നടത്തിയത്. ജര്‍മ്മനിയിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ്- ട്രിപ്പിള്‍ വിന്‍ പദ്ധതിയുടേയും ബ്രിട്ടനിലേയ്ക്കുളള റിക്രൂട്ട്മെന്റിന്റെയും മാതൃകയില്‍ കുടിയേറ്റ നടപടികള്‍ സാധ്യമാക്കാനാണ് ശ്രമമെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല