സ്വന്തം ലേഖകൻ: രാജ്യത്തു വാക്സിൻ ക്ഷാമം തുടരുന്നതിനിടെ ഒരു തദ്ദേശീയ വാക്സിൻ കൂടി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ബയോളജിക്കൽ-ഇ ആണ് വാക്സിൻ നിർമിക്കുക. കോവിഡ് വാക്സിനായുള്ള കരാറിൽ രാജ്യം ഒപ്പുവെച്ചു. വാക്സിനായി 1500 കോടി രൂപ മുൻകൂർ നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇവരിൽനിന്ന് 30 കോടി ഡോസ് വാക്സിൻ സംഭരിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. 2021 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുളള കാലയളവിനുളളിൽ ബയോളജിക്കൽ-ഇ വാക്സിൻ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും. ആദ്യ രണ്ടു ട്രയലുകളിലും മികച്ച ഫലം കാണിച്ച ബയോളജിക്കൽ-ഇയുടെ വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്. നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഈ വാക്സിൻ പരിശോധിച്ച് അനുമതിക്കായി ശിപാർശ ചെയ്തിരുന്നു.
ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനു പുറമേ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുട്നിക് എന്നീ വാക്സിനുകൾ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട്. അതിനിടെ കോവിഡ് വാക്സിന്റെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കുന്നതും നിയമപ്രശ്നം നേരിടേണ്ടിവരുന്നതും ഒഴിവാക്കണമെന്ന് കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കോവാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെകും രംഗത്തെത്തി.
നേരത്തെ ഫൈസര്‍, മൊഡേണ വാക്സിനുകളും ഈ ആവശ്യം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. തദ്ദേശീയമോ വിദേശീയമോ എന്ന് പരിഗണിക്കാതെ എല്ലാ വാക്സിന് നിര്‍മ്മാതാക്കള്‍ക്കും ഈ പരിരക്ഷ നല്‍കണമെന്നാണ് ആവശ്യം. വിദേശ കമ്പനികള്‍ക്ക് നല്കുകയാണെങ്കില് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രമല്ല, എല്ലാ വാക്സിന് കമ്പനികള്‍ക്കും നല്‍കണമെന്ന് സിറം ആവശ്യപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു കമ്പനിക്കും ഇത്തരമൊരു ഇളവ് നല്‍കിയിട്ടില്ല.
അതിനിടെ, കുട്ടികളിലെ വാക്സിന് പരീക്ഷണത്തിന് ഇന്ന് തുടക്കമാകും. 2-18 വയസ്സിനിടെയുള്ള കുട്ടികളിലാണ് പരീക്ഷണം. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയായിരിക്കും തീവ്രമായി ബാധിക്കുക എന്ന ആശങ്കയാണ് കുട്ടികളില്‍ വാക്സിനേഷന് ഊര്‍ജിതമാക്കാനുള്ള ശ്രമം തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല