സ്വന്തം ലേഖകൻ: ബജറ്റ് വിമാനകമ്പനികളായ ഗോ എയറും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച മുതലുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ ധാരണ പുതുക്കിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ ധാരണപ്രകാരം നവംബർ ഒമ്പത് തിങ്കളാഴ്ച മുതൽ ദേശീയ വിമാന കമ്പനികളായ ഒമാൻ എയറും സലാം എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാത്രമാണ് സർവീസുകൾ നടത്തുകയുള്ളൂ. ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ വിമാന കമ്പനികൾക്കുള്ള അനുമതിയും പിൻവലിച്ചതായും അറിയുന്നു. നവംബർ 30 വരെയാണ് ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ സർവീസിെൻറ കാലാവധി.
ഇൻഡിഗോ മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ഗോ എയർ കൊച്ചിയിലേക്കും കണ്ണൂരിനുമാണ് നേരിട്ടുള്ള സർവീസുകൾ നടത്തിയിരുന്നത്. നവംബർ ഒമ്പത് മുതലുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നവരെ സർവീസ് റദ്ദാക്കിയ വിവരം വിമാന കമ്പനികൾ അറിയിച്ചുവരുകയാണ്. ഞായറാഴ്ചയുള്ള വിമാനത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് കാൾ സെൻററുമായി ബന്ധപ്പെട്ടാൽ സീറ്റ് ലഭ്യതക്കനുസരിച്ച് ടിക്കറ്റുകൾ മാറ്റി നൽകും. അല്ലാത്തവർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തുനൽകും. റീഫണ്ടിനായി വിമാന കമ്പനികളെയോ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജൻസികളെയോ സമീപിക്കണം.
റീഫണ്ട് തുക ലഭിക്കാൻ നാലു മുതൽ അഞ്ചുവരെ പ്രവർത്തി ദിവസങ്ങൾ എടുക്കുമെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സർവീസ് റദ്ദാക്കിയത് കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിരവധി പേരാണ് വരും ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുള്ളത്. നിലവിൽ ഒമാൻ എയർ കൊച്ചിയിലേക്കും സലാം എയർ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് നേരിട്ട് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തുന്നത്.
എയർ ബബിൾ ധാരണപ്രകാരം ഒാരോ വിമാനതാവളങ്ങളിലേക്കും രണ്ട് പ്രതിവാര സർവീസുകൾ നടത്താൻ മാത്രമാണ് അനുമതിയുള്ളത്. അതിനാൽ യാത്രക്കാർ വർധിക്കുന്ന പക്ഷം ടിക്കറ്റുകൾ ലഭിക്കാൻ പ്രയാസമാകും. സർവീസ് റദ്ദാക്കിയത് കേരളത്തിൽ നിന്ന് മസ്കത്തിലേക്കുള്ള യാത്രക്കാരെയും പ്രയാസത്തിലാക്കും. ഒമാനിലേക്ക് വരുന്നവർ ഒരു മാസത്തെ കോവിഡ് ചികിൽസക്കുള്ള ഇൻഷൂറൻസ് എടുക്കേണ്ടതുണ്ട്. വിമാനത്തിെൻറ നമ്പർ നൽകിയാണ് ഇൻഷൂറൻസ് എടുക്കുന്നത്. വിമാനം റദ്ദാക്കിയ സ്ഥിതിക്ക് ഈ ഇൻഷൂറൻസ് ഉപയോഗ ശൂന്യമാകാനാണ് സാധ്യത.
നവംബർ 11 മുതൽ വരുന്ന യാത്രക്കാർ ഒമാനിലെത്തുന്നതിന് 96 മണിക്കൂർ മുമ്പ് കോവിഡ് പരിശോധനക്ക് വിധേയമായതിെൻറ സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടത് നിർബന്ധമാണ്. ഗോ എയർ, ഇൻഡിഗോ വിമാനങ്ങളിൽ 11ന് പുറപ്പെടാനിരിക്കുന്നവർ പുതിയ ടിക്കറ്റ് ലഭിച്ച ശേഷം മാത്രം കോവിഡ് പരിശോധനക്ക് വിധേയമായാൽ മതി. സ്വകാര്യ കമ്പനികളുടെ സർവീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒമാൻ എയറും സലാം എയറും എയർഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല