സ്വന്തം ലേഖകൻ: നിയന്ത്രണ രേഖയിലും മറ്റു സെക്ടറുകളിലും വെടി നിര്‍ത്തലിനുള്ള കരാറുകള്‍ കൃത്യമായി പാലിക്കാന്‍ ഇന്ത്യ-പാകിസ്താന്‍ സൈനികതല ചർച്ചയിൽ ധാരണയായി. അപ്രതീക്ഷിത സാഹചര്യങ്ങളും തെറ്റിദ്ധാരണകളും രമ്യമായി പരിഹരിക്കുന്നതിന് ഹോട്ട്‌ലൈന്‍ ബന്ധവും ഫ്ളാഗ് മീറ്റിങ്ങുകളും നടത്താനും തീരുമാനിച്ചതായി മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത വാര്‍ത്താ കുറിപ്പിൽ പറയുന്നു.
ഇരു കൂട്ടര്‍ക്കും പ്രയോജനകരവും സ്ഥായിയായതുമായ സമാധാനം പാലിക്കാനും പരസ്പരം പ്രശ്‌നങ്ങള്‍ മനസിലാക്കാനുമുള്ള നടപടിയുടെ ഭാഗമാണ് വെടി നിർത്തലെന്നാണു വാര്‍ത്താ കുറിപ്പിലെ വിശദീകരണം. വെടി നിര്‍ത്തലിനു 2003-ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ കരാര്‍ ഒപ്പു വച്ചിരുന്നു. എന്നാല്‍ കരാര്‍ ലംഘിച്ചുള്ള വെടിവയ്പ്പ് പതിവാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 10,752 തവണ വെടിവയ്പ്പുണ്ടായെന്നും 72 സുരക്ഷാ ഉദ്യോഗസ്ഥരും 70 സാധാരണക്കാരും കൊല്ലപ്പെട്ടെന്നും ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി അടുത്തിടെ ലോക്‌സഭയില്‍ അറിയിച്ചിരുന്നു. രാജ്യാന്തര അതിര്‍ത്തിലിലും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലുമായി 364 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും 341 നാട്ടുകാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല