സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഇന്ത്യ-സൗദി സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുകയാണ്. പ്രതിരോധ മേഖലയില്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലെത്തും.
2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യ സന്ദര്‍ശിച്ചത്. സന്ദർശന വേളയിൽ ഇന്ത്യ തങ്ങളുടെ മുഖ്യ സൈനിക പങ്കാളിയാണെന്ന് സൗദി അറേബ്യ സൂചിപ്പിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രതിരോധ മേഖലയില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 2019ല്‍ സൗദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത കൗണ്‍സില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയതും 2019ലാണ്. ഇന്ത്യയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപമാണ് അന്ന് സൗദി പ്രഖ്യാപിച്ചത്.
നേരത്തെ പാകിസ്താനുമായി അടുത്ത ബന്ധമാണ് സൗദി പുലര്‍ത്തിയിരുന്നത്. പാകിസ്താന്‍ സൈനികരുടെ സഹായം സൗദി പലപ്പോഴും തേടിയിരുന്നു. യമന്‍ യുദ്ധത്തിന് വരെ ഈ സഹകരണമുണ്ടായി. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ നടത്തുന്ന നീക്കങ്ങളെ സൗദി പരസ്യമായി എതിര്‍ത്തത് അടുത്തിടെയാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ എതിര്‍ക്കാതെയാണ് സൗദി നിലപാടെടുത്തത്.
മാത്രമല്ല, ഒഐസിയില്‍ പാകിസ്താന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. ഒഐസി യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ ക്ഷണിക്കുകയും ചെയ്തു. സൗദി ഇന്ത്യയുമായി അടുക്കുന്നു എന്ന് മനസിലാക്കിയ പാകിസ്താന്‍, തുര്‍ക്കിയുമായി സഹകരണം ശക്താക്കിയിട്ടുണ്ട്. തുര്‍ക്കിയും സൗദിയും അറബ് മേഖലിയല്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്. ഗള്‍ഫ് രാജ്യങ്ങളുമായി അകലുന്ന പാകിസ്താനോട് വായ്പാ തുക സൗദി തിരിച്ചുചോദിച്ചതും വലിയ വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല