സ്വന്തം ലേഖകൻ: തിരികെ കാലിയായി പറക്കണം! യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. 1,100 മുതൽ 3,000 ദിർഹം വരെയാണു വിവിധ ദിവസങ്ങളിൽ വിമാന കമ്പനികൾ നിരക്ക് ഇൗടാക്കുന്നത്. ഇതിനിടെ ചില എയർലൈനുകൾ തങ്ങളുടെ സർവീസ് റദ്ദാക്കി, കൂടിയ നിരക്കിൽ പുതിയ ബുക്കിങ് ആരംഭിച്ചത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതായി പരാതിയുയർന്നു.
ഇൗ മാസം 25 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് 10 ദിവസത്തേക്കു വിലക്കേർപ്പെടത്തിയിരുന്നു. അതേസമയം, ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തടസ്സമില്ല. ഇന്ത്യയിൽ നിന്നു തിരിച്ചുവരുമ്പോൾ യാത്രക്കാരില്ലാത്തത് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ഇതിനിടെ റാസൽഖൈമയിൽ നിന്നു കേരളത്തിലേക്ക് ചില വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ് നടത്തി.
മേയ് അഞ്ചു മുതൽ ഇന്ത്യയിൽ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെങ്കിലും ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിനാൽ വിലക്കു നീട്ടിയേക്കുമെന്നും അതുകൊണ്ട് ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്താൽ അത് പാഴായിപ്പോകുമെന്നും ആളുകൾ ഭയക്കുന്നു. കോവിഡിന്റെ ആദ്യഘട്ടത്തിൽ ചില സർവീസുകൾ നിലച്ചപ്പോൾ മറ്റു വിമാനങ്ങളിൽ യാത്ര ചെയ്തവർക്കി ഇതുവരെ പണം തിരികെ കിട്ടിയില്ലെന്ന പരാതിയും വ്യാപകമാണ്.
നേരത്ത 300 ദിർഹം നിരക്കിൽ വരെ ടിക്കറ്റ് വിറ്റിരുന്ന ചില എയർലൈനുകൾ അവ റദ്ദാക്കി വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ ഇതിന്റെ മൂന്നിരട്ടിയോളമാണ് ഇൗടാക്കുന്നത്. എടുത്ത ടിക്കറ്റ് റി ഷെഡ്യൂൾ ചെയ്യാം, പക്ഷേ കൂടിയ നിരക്ക് ആവശ്യപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു.
അധികൃതർ അറിയിച്ച പ്രകാരം ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് 10 ദിവസം കഴിഞ്ഞ് മേയ് 5നാണ് പുനരാരംഭിക്കുക. മേയ് 5 മുതലുള്ള ടിക്കറ്റ് വിൽപന ചില വിമാന കമ്പനികൾ ആരംഭിച്ചുകഴിഞ്ഞു. എയർ ഇന്ത്യ മേയ് അഞ്ചിന് മുംബൈയിൽ നിന്ന് വൺവേ ടിക്കറ്റിന് 590 ദിർഹമാണ് ഈടാക്കുന്നത്. മറ്റു ചില എയർലൈനുകളിൽ 369 ദിർഹം മുതലാണ് നിരക്ക്.
എന്നാൽ, ഇതേ ദിവസം മുംബൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ ഇക്കണോമി ക്ലാസിൽ സീറ്റുകൾ ഒഴിവില്ല. ബിസിനസ് ക്ലാസിലാണെങ്കിൽ 1,46,000 രൂപ (7,170 ദിർഹം) നൽകണം. പിറ്റേ ദിവസം ഇതേ റൂട്ടിൽ 35,200 രൂപ മുതലാണു ടിക്കറ്റ് നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല