
സ്വന്തം ലേഖകൻ: ഇറക്കുമതി ചെയ്ത റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് Vന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995.40 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി. ഇന്ത്യയില്‍ വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നത് ഡോ,റെഡ്ഡീസ് ലാബോറട്ടറീസാണ്. കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക് v. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനാണ്.
അഞ്ചുശതമാനം ജിഎസ്ടിയും ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന്റെ വില കുറവായിരിക്കും. അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകും. വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ വാക്‌സിനേഷനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
മെയ് ഒന്നിനാണ് സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. വരും മാസങ്ങളില്‍ കൂടുതല്‍ ഡോസെത്തും. അതേസമയം ഇന്ത്യന്‍ നിര്‍മാണ പങ്കാളികളും വാക്‌സിന്‍ വിതരണം ആരംഭിക്കും. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്‌സിനാണ് സ്പുട്‌നിക് V. വാക്‌സിന്‍ പൗഡര്‍ രൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല