സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ക്ഷാമം ഏതാനും മാസങ്ങള്‍ കൂടി തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദര്‍ പൂനവല്ല വ്യക്തമാക്കി. മഹാമാരിയായ കൊറോണ വൈറസിന്റെ രണ്ടാം തരംഗവുമായി ഇന്ത്യ ഇപ്പോള്‍ പോരാടുകയാണ്. 3 ലക്ഷത്തിലധികം രോഗികളും റെക്കോര്‍ഡ് മരണങ്ങളും ഉള്ളതിനാല്‍, ഇന്ത്യയുടെ നിലവിലെ അവസ്ഥ മറ്റ് ലോകരാജ്യങ്ങളുടേതിനെക്കാള്‍ മോശമാണന്നും അദാര്‍ പൂനവാല പറഞ്ഞു.
വാക്‌സിനുകളുടെ ഉത്പാദനം ജൂലൈയില്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉല്‍പാദന ശേഷി പ്രതിമാസം 70 ദശലക്ഷം ഡോസില്‍ നിന്ന് 100 മില്ല്യണ്‍ ഡോസായി ഉയര്‍ത്തുമെന്നും അദാര്‍ പൂനവാല വെളിപ്പെടുത്തി. പതിനെട്ട് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കുമുള്ള വാക്സിന്‍ വിതരണം മെയ് ഒന്ന് മുതല്‍ ഇന്ത്യയില്‍ ആരംഭിച്ചു. ജനുവരിയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ രണ്ടാമതൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത അധികൃതര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂനവാല പറഞ്ഞു.
അതുകൊണ്ടുതന്നെ അധികൃതരില്‍ നിന്ന് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ക്കുള്ള ഓഡര്‍ ലഭിച്ചിരുന്നില്ലെന്നും ഓഡര്‍ ലഭിച്ചിരുന്നെങ്കില്‍ വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമായിരുന്നെന്നും പൂനവാല വ്യക്തമാക്കി. പ്രതിവര്‍ഷം നൂറ് കോടി ഡോസുകളാണ് കമ്പനിയുടെ നിലവിലെ ഉത്പാദന ശേഷി.
അസ്ട്രസെനകയും ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാണം സെറം ഇന്‍സ്റ്റിട്യൂട്ടാണ് നടത്തുന്നത്. വാക്സിന്‍ ആവശ്യകത വര്‍ധിച്ചതിനാല്‍ മറ്റ് രാജ്യങ്ങളില്‍ കൂടി ഉത്പാദനം ആരംഭിക്കാനുള്ള ആലോചനയിലാണ് സെറം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തോടെ വാക്സിന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല