
സ്വന്തം ലേഖകൻ: യുഎസിൽ വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയാകേണ്ടി വന്ന ഇന്ത്യൻ വംശജൻ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി. മകന്റെ വീട്ടിൽ നിന്നു പുറത്തേക്കു നടക്കാൻ ഇറങ്ങിയത് പൊലീസ് ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി നൽകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് പട്ടേലിന് ക്രൂര മർദനം ഏറ്റുവാങ്ങേണ്ടി വന്നത്.
2015 ഫെബ്രുവരി 6നായിരുന്നു സംഭവം. മകനു ജനിച്ച കുട്ടിയെ നോക്കാൻ ഇന്ത്യയിൽ നിന്നും എത്തിയതായിരുന്നു സുരേഷ് ഭായ്. ഇംഗ്ലീഷ് ഭാഷ അറിയാതിരുന്ന സുരേഷ് ഭായിയെ രണ്ടു പോലീസുകാർ സമീപിച്ച് എന്തിനാണു പുറത്തിറങ്ങിയതെന്ന് അന്വേഷിച്ചു. പട്ടേൽ ഇംഗ്ലീഷ് അറിയില്ല എന്ന് ആംഗ്യം കാണിക്കുകയും മകന്റെ വീടു തൊട്ടടുത്താണെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടർന്ന് കൈ പാന്റിന്റെ പോക്കറ്റിലിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഉടനെ പട്ടേലിനെ പിന്നിൽ നിന്നും പിടികൂടി നിലത്തടിക്കുകയായിരുന്നു.
വീഴ്ചയിൽ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ പട്ടേലിനു ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാതിരുന്നതിനാൽ ധാരാളം പണം ചികിത്സയ്ക്കുവേണ്ടി ചിലവഴിക്കേണ്ടി വന്നുവെന്ന് മകൻ ചിരാഗ് പട്ടേൽ പറഞ്ഞു. തന്റെ അച്ഛന് ഇനി ഒരിക്കലും പരസഹായം കൂടാതെ നടക്കാൻ കഴിയുകയില്ലെന്നും മകൻ ചൂണ്ടിക്കാട്ടി മാഡിസൻ സിറ്റിക്കും രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ 2015 ഫെബ്രുവരി 15 ന് സ്വകാര്യം അന്യായം ഫയൽ ചെയ്തു.
മേയിൽ കേസ് യുഎസ് ഡിസ്ട്രിക്റ്റ് കോർട്ടിലേക്ക് കേസ്സ് റഫർ ചെയ്തു. 139 പൗണ്ടു തൂക്കവും 57 വയസും ഉണ്ടായിരുന്ന പട്ടേലിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയുമല്ലായിരുന്നു എന്നു മനസ്സിലാക്കാൻ പോലും പൊലിസിനു കഴിഞ്ഞില്ല. ഇതിനെ തുടർന്നാണു സിറ്റി അറ്റോർണിയുമായി ധാരണക്ക് തയാറായത്. ഈ സംഭവത്തിൽ ഇന്ത്യൻ വംശജർ പ്രത്യേകിച്ച് ലോകമെങ്ങുമുള്ള പട്ടേൽ സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല