സ്വന്തം ലേഖകൻ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതോടെ ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഈ വര്‍ഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിയത്. ഒരു യു എ ഇ ദിര്‍ഹത്തിന് 20 രൂപ 40 പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യമെത്തി. ആനുപാതികമായി മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് മണി എക്‌സ്‌ചേഞ്ച് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടിലേക്കു പണം അയക്കാനെത്തുന്നവരുടെ എണ്ണമേറിയെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഏറ്റവും ഉചിതമായ സമയമായതിനാല്‍ മണി എക്‌സ്‌ചേഞ്ചുകള്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം ആശ്വാസകരമാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല