
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. ഒരു യുഎഇ ദിർഹത്തിന് 22.65 രൂപയാണ് കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. ശമ്പളം വീണ് പലരും നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞു. ഒമാൻ റിയാൽ 216.08 രൂപയിലും ബഹ്റൈൻ റിയാൽ 220.75 രൂപയിലും എത്തിയിട്ടുണ്ട്.
കുവെെറ്റ് ദിനാർ 270.5 രൂപയും സൗദി റിയാൽ 22.18 രൂപയിലും എത്തി. ഖത്തർ റിയാൽ 22.81 രൂപയാണ് ലഭിക്കുക. ഗൾഫിലെ കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. എക്സ്ചേഞ്ചുകളിൽ വിലയ തിരക്ക് ഒന്നും അനുഭവപ്പെട്ടില്ല. സാധാരണയുള്ള തിരക്ക് തന്നെയാണ് ഉണ്ടായിരുന്നത്.
അതിനിടെ നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ ഒപ്പുവെച്ച കരാർപ്രകാരമുള്ള പ്രാദേശിക കറൻസിയിലെ എണ്ണ ഇടപാട് ആരംഭിച്ചു. ഇന്ത്യയും യുഎഇയും തമ്മിൽ പ്രാദേശിക കറൻസിയിൽ എണ്ണ ഇടപാട് നടത്തുന്നത് ഇത് ആദ്യമായാണ്. പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് രൂപ നൽകി ഇന്ത്യ യുഎഇയിൽ നിന്നും വാങ്ങിയത്. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് അഡ്നോക്കിൽ നിന്ന് പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയത്.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിയിരുന്നു. ഇവിടെയെത്തിയപ്പോഴാണ് ഇന്ത്യൻ രൂപയും യുഎഇ ദിർഹവും ഉപയോഗിക്കാനുള്ള ധാരണപത്രത്തിൽ രണ്ട് രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്. വാണിജ്യ ഇടപാടിൽ ഡോളറിനെ ആശ്രയിക്കുന്നത് കുറക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇത്തരത്തിലുള്ള ഇടപാടുകൾ കൂടുന്നതിലൂടെ രൂപയുടെ സ്ഥിരത കൂട്ടുമെന്നായിരുന്നു വിലയിരുത്തൽ.
പണമിടപാടുകളുടെ ചെലവും സമയവും കുറക്കുന്നത് മാത്രമല്ല സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമാണ്. റഷ്യ യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ലോക രാജ്യങ്ങൾ ഡോളറിൽ അല്ലാതെ വ്യാപാരം നടത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങൾ ആരംഭിച്ച ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു കരറിൽ ഏർപ്പെടാൻ യുഎഇയും ഇന്ത്യയും തമ്മിൽ തീരുമാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല