1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2022

സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു. റഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എന്‍.എസ്. വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്.

വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതോടെ മലയാളികള്‍ക്കും അഭിമാനിക്കാം. കാരണം ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വിക്രാന്ത് തദ്ദേശീയമായി നിര്‍മിച്ച് പൂര്‍ത്തിയാക്കിയത് കൊച്ചി കപ്പല്‍ ശാലയിലാണ്. വിക്രാന്തിന്റെ നിര്‍മാണത്തില്‍ 14,000ത്തോളം പേര്‍ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചു. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12,000 ജീവനക്കാര്‍ക്കും തൊഴിലവസരങ്ങള്‍ ഉണ്ടായെന്നാണ് കണക്കുകള്‍.

വിക്രാന്തില്‍ ക്രമീകരിച്ചിരിക്കുന്ന ഊര്‍ജം ഉപയോഗിച്ചാല്‍ കൊച്ചി നഗരത്തിന്റെ പകുതിഭാഗമെങ്കിലും പ്രകാശമാനമാക്കാന്‍ കഴിയും. ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 28 നോട്ടിക്കല്‍മൈല്‍ വേഗതയില്‍ സഞ്ചരിക്കാനും 7500 മൈല്‍ പോകാനുമുള്ള ശേഷിയുണ്ട്. ഇതിനൊക്കെ ശേഷിയുള്ള ഇലക്ട്രിക്കല്‍ സംവിധാനമാണ് ‘വിക്രാന്തി’ല്‍ ഉപയോഗിച്ചിരിക്കുന്നത്.

30 പോര്‍വിമാനങ്ങള്‍

വിക്രാന്തിന് 30 എയര്‍ക്രാഫ്റ്റുകളെ വഹിക്കാനാകും. 20 ഫൈറ്റര്‍ജെറ്റുകള്‍ ഇവിടെ പാര്‍ക്കുചെയ്യുമ്പോള്‍ 10 ഹെലികോപ്റ്ററുകള്‍ മുകളിലെ ഡക്കിലും പാര്‍ക്കുചെയ്യും. വിക്രാന്തിന്റെ പ്രധാന സവിശേഷത സ്‌കീ ജംപ് ടെക്‌നോളജിയാണ്. കപ്പലിന്റെ മുന്‍ഭാഗം വളഞ്ഞ റാമ്പു പോലെയാണ്. ഇതുമൂലം കുറഞ്ഞദൂരത്തിലുള്ള റണ്‍വേയില്‍ നിന്നുപോലും പോര്‍വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്നു പറന്നുയരാനാകും. ടോപ് ഡക്കിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ ലിഫ്റ്റിലൂടെയാണ് പാര്‍ക്കിങ് ഏരിയയിലേക്കു താഴ്ത്തിക്കൊണ്ടുവരുന്നത്. 30 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ടു ലിഫ്റ്റുകളുണ്ട്. താഴെയെത്തിക്കുന്ന വിമാനങ്ങള്‍ നേരെ ‘ടേണ്‍ഡ് ടേബിള്‍’ എന്ന ഭാഗത്തേക്ക് കൊണ്ടുപോകും. 360 ഡിഗ്രിയില്‍ കറങ്ങുന്ന ടേബിളില്‍നിന്നാകും വിമാനം പാര്‍ക്കു ചെയ്യേണ്ട ദിശയിലേക്കു നീങ്ങുക.

20000 കോടി രൂപ

20,000 കോടിയിലേറെ രൂപയാണ് വിക്രാന്ത് നിര്‍മാണത്തിനുണ്ടായ ചെലവ്. കൊച്ചി കപ്പല്‍ശാലയില്‍ രജിസ്റ്റര്‍ ചെയ്ത 550ലേറെ സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കാളിത്തം വഹിച്ചു.

വിക്രാന്ത് 2.0

ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തിന്റെ പേരുതന്നെയാണ് പുതിയ കപ്പലിനും. 1997-ലാണ് പഴയ വിക്രാന്ത് ഡീകമ്മിഷന്‍ ചെയ്തത്. 1957ല്‍ ബ്രിട്ടനില്‍നിന്നുവാങ്ങിയ എച്ച്.എം.എസ്. ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961ല്‍ വിക്രാന്ത് എന്ന പേരില്‍ കമ്മിഷന്‍ ചെയ്തത്. ഐ.എന്‍.എസ്. വിക്രാന്ത് 1971ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പാകിസ്താന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തത് വിക്രാന്തായിരുന്നു. ഡീകമ്മിഷന്‍ ചെയ്തശേഷം 2012 വരെ മുംബൈയില്‍ നാവികമ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ പിന്നീട് ലേലത്തില്‍വിറ്റു.

ഐ.എന്‍.എസ്. വിരാടായിരുന്നു ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിയായി പിന്നീടെത്തിയത്. ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്.എം.എസ്. ഹെര്‍മസ് എന്ന കപ്പലാണ് 1987ല്‍ ഇന്ത്യക്കു വിറ്റത്. 30 വര്‍ഷത്തോളം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന വിരാട് 2017ല്‍ ഡീകമ്മിഷന്‍ ചെയ്തു.

വിമാനവാഹിനികള്‍ 02

2013-ല്‍ സേനയുടെ ഭാഗമായ ഐ.എന്‍.എസ്. വിക്രമാദിത്യയാണ് ഇന്ത്യയ്ക്ക് നിലവിലുള്ള വിമാനവാഹിനി യുദ്ധക്കപ്പല്‍. വിക്രാന്തും ചേരുന്നതോടെ രണ്ടാകും ഇന്ത്യയ്ക്ക് കരുത്ത്

ഒഴുകുന്ന പോരാളി; 333 നീലത്തിമിംഗിലങ്ങളുടെ വലുപ്പം

‘333 നീലത്തിമിംഗിലങ്ങളുടെ വലുപ്പമാണ് വിക്രാന്തിനുള്ളത്’ വിക്രാന്തിലേക്കുള്ള പോര്‍വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഇറങ്ങലും പറക്കലുമൊക്കെ നിയന്ത്രിക്കുന്നത് ഫ്‌ളയിങ് കണ്‍ട്രോള്‍ പൊസിഷന്‍ എന്ന ഫ്‌ളൈകോയാണ്. വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കില്‍ മൂന്നു റണ്‍വേകളുണ്ട്. പറന്നുയരാന്‍ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റണ്‍വേകള്‍.

190 മീറ്ററുള്ള മൂന്നാം റണ്‍വേയിലാണ് വിമാനങ്ങള്‍ ഇറങ്ങുക. 250 കിലോമീറ്റര്‍ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനങ്ങളെ റണ്‍വേയില്‍ കൃത്യമായി പിടിച്ചുനിര്‍ത്തുന്നതിന് അറസ്റ്റിങ് വയറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ടേക്ക് ഓഫ് സമയത്ത് 14 ഡിഗ്രിയില്‍ സ്‌കീജമ്പിനു സഹായിക്കുന്ന വളഞ്ഞമൂക്കു പോലെയുള്ള റണ്‍വേ വിക്രാന്തിന്റെ പ്രധാന സവിശേഷതയാണ്. ചെറിയ നീലവെളിച്ചമുള്ള ഓപ്‌സ് റൂമാണ് വിക്രാന്തിലെ ഏറ്റവും സുരക്ഷിതമായ ഇടം

കപ്പലിന്റെ തലച്ചോറെന്നു വിളിക്കാവുന്ന ‘ഷിപ്‌സ് കണ്‍ട്രോള്‍ സെന്ററില്‍ (എസ്.സി.സി.)’ നിന്നാണ് കപ്പലിലെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ച യന്ത്രങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും. വിക്രാന്തിനെ കടലിലൂടെ സുഗമമായി മുന്നോട്ടുനയിക്കുകയെന്നതാണ് എസ്.സി.സി.യുടെ ചുമതല. 120 ഫോർമുല വൺ കാറുകളുടെ ശക്തിയാണ് വിക്രാന്തിന്റെ പ്രധാന എൻജിനുകൾക്കുള്ളത്

ബ്രിജും ഓപ്‌സ് റൂമും

ഒരു യുദ്ധമുണ്ടായാല്‍ മറ്റു പടക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും സൈനികര്‍ക്കുമെല്ലാം വേണ്ട സംവിധാനങ്ങളോടെ യുദ്ധനിരയുടെ മധ്യഭാഗത്തു നില്‍ക്കേണ്ടതാണ് വിക്രാന്ത്. അങ്ങനെയുള്ള വിക്രാന്തിന്റെ പ്രധാനകണ്‍ട്രോള്‍ സെന്ററാണ് ബ്രിജ്. കപ്പലിനു പുറത്തേക്കു 180 ഡിഗ്രിയില്‍ കാഴ്ച ലഭിക്കുന്ന വിശാലമായ ബ്രിജാണ് വിക്രാന്തിനുള്ളത്.

യുദ്ധസാഹചര്യത്തില്‍ കാഴ്ചകളുടെ വിശാലമായ ലോകത്തുനിന്നു ക്യാപ്റ്റന്‍ എത്തുന്നത് ഓപ്‌സ് റൂമിലായിരിക്കും. ക്യാപ്റ്റന്റെ ചുറ്റുമുള്ള സ്‌ക്രീനുകളിലൂടെ കപ്പലിലെ മുഴുവന്‍ കാഴ്ചകളും ശബ്ദങ്ങളും റഡാര്‍ സന്ദേശങ്ങളുമൊക്കെ ഇവിടെയെത്തും. ഇതെല്ലാം വിലയിരുത്തിയാകും ക്യാപ്റ്റന്‍ മറ്റുള്ളവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

കേബിളിന്റെ ‘ദൂരം’ ഡല്‍ഹി വരെ

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലായി വിക്രാന്ത് മാറുമ്പോള്‍ സവിശേഷതകള്‍ ഏറെയുണ്ട്. 15 ഡെക്കുകളിലായി 2300 കമ്പാര്‍ട്ടുമെന്റുകളുള്ള വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോമീറ്റര്‍ നീളമുണ്ടാകും. കൊച്ചിയില്‍നിന്നു ഡല്‍ഹിവരെയുള്ള ആകാശ ദൂരം.

കപ്പലിനുള്ളില്‍ ബോട്ടുകള്‍ ഓടിക്കാനും പരിശീലനം നടത്താനുമുള്ള സംവിധാനവും തയ്യാര്‍. മലിനജലം പുറന്തള്ളാത്ത വിക്രാന്തില്‍ അതു ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ശുചീകരണശാല സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഓക്‌സിജന്‍, നൈട്രജന്‍ പ്ലാന്റുകളും വിക്രാന്തിലുണ്ട്. കപ്പലിന്റെ ഉള്ളില്‍ 684 ഏണികളും 10,000ത്തിലേറെ പടവുകളുമുണ്ട്

ആശുപത്രിയും കുക്ക് ഹൗസും

സി.ടി. സ്‌കാന്‍ അടക്കമുള്ള സൗകര്യങ്ങളും അത്യാഹിതവിഭാഗവും തീവ്രപരിചരണവിഭാഗവുമൊക്കെയുള്ള ചെറിയൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിതന്നെ വിക്രാന്തില്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ജനറല്‍ വാര്‍ഡും ഫീമെയില്‍ വാര്‍ഡുമൊക്കെയുണ്ട്. രണ്ടു വെന്റിലേറ്ററുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി സജ്ജമാക്കിയ തീവ്രപരിചരണവിഭാഗം കൂടിയാകുമ്പോള്‍ ഒരുവിധമുള്ള ചികിത്സയ്ക്ക് കപ്പലില്‍നിന്നു ആര്‍ക്കും പുറത്തുപോകേണ്ടിവരില്ല.

വിക്രാന്തിന്റെ ഭക്ഷണകേന്ദ്രമായ കുക്ക് ഹൗസ് പുലര്‍ച്ചെ മൂന്നുമണിക്കു പ്രവര്‍ത്തനം തുടങ്ങും. അടുക്കള അര്‍ധരാത്രിവരെ കര്‍മനിരതമായിരിക്കും. പച്ചക്കറികള്‍ അരിയാനും പാത്രം കഴുകാനുമൊക്കെ യന്ത്രസഹായം ഒരുക്കിയിട്ടുണ്ട്.

വിക്രാന്തിന് ലോകനിലവാരം

രാജ്യത്തിന്റെ സമുദ്രസുരക്ഷാ രംഗത്തു അതിനിര്‍ണായക പങ്കുവഹിക്കാന്‍ ശേഷിയുള്ളതാണ് വിക്രാന്ത്. രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലെന്നനിലയില്‍ എല്ലാവരും ഉറ്റുനോക്കുന്നതാണ് ഈ പടക്കപ്പലിന്റെ പ്രവര്‍ത്തണം. രാജ്യത്തിന്റെ സമുദ്രസുരക്ഷ ഉറപ്പാക്കലാണ് വിക്രാന്തിന്റെ പ്രധാനദൗത്യം.

ഫ്‌ളോട്ട്, മൂവ്, ഫൈറ്റ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഒരുകപ്പല്‍ നിര്‍മാണത്തില്‍ പ്രധാനപ്പെട്ടത്. ആര്‍ക്കിടെക്ട്, എന്‍ജിനിയറിങ് ഭാഗമാണ് ഫ്‌ളോട്ടില്‍ ഉള്‍പ്പെടുന്നതെങ്കില്‍ മെഷീനറിയും പ്രൊപ്പല്‍ഷനുമൊക്കെയാണ് മൂവ് എന്നതില്‍വരുന്നത്. ഫൈറ്റിലാണ് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍.

ഇതില്‍ ആദ്യത്തെ രണ്ടുഭാഗങ്ങളും ലോകനിലവാരമുള്ളതാണെന്നു സാക്ഷ്യപ്പെടുത്തിയാണ് വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിക്രാന്തിന്റെ പോരാട്ടശേഷിയാണ് ഇനി അറിയാനുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.