സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ കാലാവധി തീർന്ന ഇഖാമയും സന്ദർശക വീസയും 3 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നേരത്തെ നൽകിയ സൗകര്യം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. സെപ്റ്റംബർ 1 മുതൽ 3 മാസത്തേക്കാണു കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ ഇല്ലാതായതിനെ തുടർന്ന് അനേകം വിദേശികൾ കുവൈത്തിലേക്ക് തിരിച്ചുവരാനാകാതെ അവരുടെ രാജ്യങ്ങളിൽ കുടുങ്ങിയിരുന്നു.
സന്ദർശക വീസയിൽ കുവൈത്തിലുണ്ടായിരുന്ന പലർക്കും സ്വദേശത്തേക്ക് തിരിച്ചുപോകാനും സാധിച്ചില്ല. ആ സാഹചര്യത്തിലാണ് ഇഖാമയും സന്ദർശക വീസയും ഓഗസ്റ്റ് 31വരെ കാലാവധി നീട്ടിനൽകിയത്. സന്ദർശക വീസ യാന്ത്രികമായി ദീർഘിപ്പിച്ചുവെങ്കിലും ഇഖാമ പുതുക്കുന്നതിന് സ്പോൺസർ ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്കുള്ള സാഹചര്യത്തിൽ തീരുമാനം അനേകം പേർക്ക് ആശ്വാസമാകും.
കുവൈത്ത് അന്തരാഷ്ട്ര വിമാന തവളത്തിനുള്ളിലേക്ക് ഇനി മുതല്‍ യാത്രക്കര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. യാത്രക്കാരെ സ്വീകരിക്കാനോ യാത്രയയക്കാനോ എയര്‍പോര്‍ട്ടിലേക്ക് വരുന്നവരെ വിമാനത്താവളത്തിന്റെ കെട്ടിടത്തിനുള്ളിലേക്ക് ഇനി മുതല്‍ പ്രവേശിപ്പിക്കില്ലെന്ന് ഡിജിസിഎ അറിയിച്ചു.
കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ശാരീരിക അകലം പാലിക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നടപടിയെന്നും ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല