
സ്വന്തം ലേഖകൻ: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഇബ്രാഹിം റൈസി. പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ നടപടി എടുക്കണമെന്നും, ഇത് ജനങ്ങളുടെ ആവശ്യമാണെന്നും റൈസി പറയുന്നു. ഒരു ടെലിവിഷൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൈസി നിലപാട് വ്യക്തമാക്കിയത്.
ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം. ഒരു പരിധി കഴിഞ്ഞാൽ ഒന്നും സഹിക്കില്ല. നിയമങ്ങൾ ലംഘിക്കാനോ പ്രശ്‌നമുണ്ടാക്കാനോ ഒരാളെയും അനുവദിക്കില്ല. പ്രതിഷേധിക്കുന്നവർ ഈ രാജ്യത്തെ തന്നെയാണ് ലക്ഷ്യമിടുന്നത്. ആളുകൾ തമ്മിൽ തല്ലണമെന്നാണ് ശത്രുരാജ്യം ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് എല്ലാം പിന്നിൽ അമേരിക്കയാണ്. പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ദു:ഖമുണ്ട്. എന്നാൽ ഇപ്പോഴുള്ള കലാപങ്ങളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും’ റൈസി പറഞ്ഞു.
അതേസമയം ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 76 കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. മതനിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ മഹ്‌സയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, തുടർന്നുണ്ടായ മർദ്ദനത്തിൽ ഇവർ കൊല്ലപ്പെടുകയുമായിരുന്നു. 600ലധികം പേരാണ് ഇതുവരെ അറസ്റ്റിലായത്.. നിരവധി പേർ വീട്ടു തടങ്കലിലാണെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല