
സ്വന്തം ലേഖകൻ: 2015ലെ ആണവ കരാറിൽ അംഗീകരിച്ച നിബന്ധനകൾ പാലിക്കുന്നതുവരെ ഇറാനെതിരായ സാമ്പത്തിക ഉപരോധം നീക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.
ആണവ കരാർ പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ യു.എസ് തയാറാകണമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ കഴിഞ്ഞദിവസം ആവശ്യപ്പെട്ടരിന്നു. ജോ ബൈഡൻ യു.എസ് പ്രസിഡൻറായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഖാംനഈ പരസ്യമായി പ്രതികരിക്കുന്നത്. ഇറാൻ കരാർവ്യവസ്ഥകൾ പാലിക്കണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ ഉപരോധങ്ങളും പിൻവലിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
ഡൊണൾഡ് ട്രംപ് പ്രസിഡന്റായിരിക്കുേമ്പാഴാണ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവകരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയത്. അതിനുപിന്നാലെ, ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
2015ലാണ് ലോകരാഷ്ട്രങ്ങളുമായി ഇറാൻ ആണവ കരാറിൽ ഒപ്പുവെക്കുന്നത്. ഇതിനെ തുടർന്ന് പിൻവലിച്ച യു.എൻ ഉപരോധങ്ങൾ ട്രംപ് ഭരണകൂടം സ്വയം പുനഃസ്ഥാപിക്കുകയായിരുന്നു. യു.എന്നിനെയും രക്ഷാസമിതിയെയും കൂട്ടുപിടിച്ച് ഉപരോധം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ലോകതലത്തിൽ ഒറ്റപ്പെടുകയും ചെയ്തതോടെയാണ് അമേരിക്ക ഒറ്റക്ക് ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
അമേരിക്കൻ നടപടിയെ സഖ്യകക്ഷികളായ ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി അടക്കമുള്ള ലോക രാജ്യങ്ങൾ എതിർത്തിരുന്നു. അമേരിക്ക ആണവകരാറില്‍നിന്ന് പുറത്തുപോയതിന് പിന്നാലെ ഇറാന്‍ യുറേനിയം സമ്പൂഷ്ടീകരണം 20 ശതമാനം വർധിപ്പിച്ചിരുന്നു. ഇറാൻ ആണവശാസ്ത്രജ്ഞനായ ഫക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെയും യുറേനിയും സമ്പുഷ്ടീകരണം വർധപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല