സ്വന്തം ലേഖകൻ: സൗദി അറേബ്യയും ഇറാനും തമ്മില്‍ സുഹൃദ് ബന്ധത്തിന് കളമൊരുങ്ങുന്നു. ഇറാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖതിബ്‌സാദേ പറഞ്ഞു. ‘ചര്‍ച്ചകളിലൂടേയും ക്രിയാത്മകമായ കാഴ്ചപ്പാടുകളിലൂടേയും ഇറാനിനും സൗദി അറേബ്യയ്ക്കുമിടയില്‍ പുതിയ അധ്യായം തുറക്കാനാകും,’ ഖതിബ്‌സാദേ പറഞ്ഞു.
ആത്യന്തികമായി ഇറാന്‍ അയല്‍ രാജ്യമാണെന്നും ഇറാനുമായി നല്ല ബന്ധം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടണമെന്നു തന്നെയാണ് സൗദി ആഗ്രഹിക്കുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ ദുഷ്‌കരമാക്കാന്‍ ഉദ്ദേശിക്കുന്നില്ല’, മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഇറാന്‍ തുടരുന്ന ആണവ പരിപാടികളും മേഖലയിലെ രാജ്യങ്ങളില്‍ സൈനികര്‍ക്ക് നല്‍കുന്ന പിന്തുണയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും അവസാനിപ്പിക്കണമെന്നും സൗദി രാജകുമാരന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സൗദി അറേബ്യയുടെ അതിര്‍ത്തികളില്‍ സായുധ മിലീഷ്യകളുടെ സാന്നിധ്യം രാജ്യം ഒരിക്കലും അംഗീകരിക്കില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
ഹൂഥികള്‍ക്ക് ഇറാനുമായി ശക്തമായ ബന്ധമുണ്ട്. യെമനില്‍ നിയമാനുസൃത ഭരണകൂടത്തെ ഹൂത്തികള്‍ അട്ടിമറിച്ചത് നിയമ വിരുദ്ധമാണ്. ഇറാനുമായി ശക്തമായ ബന്ധമുണ്ടെങ്കിലും ഹൂത്തികള്‍ യെമനികള്‍ തന്നെയാണ്. സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഹൂത്തികള്‍ പരിഗണിക്കണം. ഹൂത്തികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനു പകരം സാമ്പത്തിക സഹായം അടക്കം എല്ലാവിധ സഹായങ്ങളും സൗദി അറേബ്യ നല്‍കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല